തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ചും എതിർത്തും ശക്തമായ വാദപ്രതിവാദങ്ങൾ ഉയർത്തി കെ-റെയിൽ സംവാദം. വളവുകൾ നിവർത്തിയുള്ള സമാന്തര റെയിൽവേ ലൈൻ എന്ന ബദൽ ആർ.വി.ജി മേനോൻ സംവാദത്തിൽ അവതരിപ്പിച്ചു. കേരളത്തിൽ അടിയന്തരമായി വേണ്ടത് നിലവിലെ റെയിൽവേ പാത ഇരട്ടിപ്പിക്കലാണ്. ഇതിന് തടസം നാട്ടുകാരല്ല. ഇക്കാര്യം ആവശ്യപ്പെടാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ നേതൃത്വത്തിന് വേണമെന്നും ആർ.വി.ജി മേനോൻ ആവശ്യപ്പെട്ടു. പാനലിൽ പദ്ധതിയെ എതിർക്കുന്ന ഏക അംഗം ആർവിജി മേനോൻ മാത്രമായിരുന്നു
എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നത് മര്യാദകേടാണ്. ചർച്ചകൾക്ക് ശേഷമായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകേണ്ടിയിരുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് നാട്ടുകാരെല്ലാം എതിരല്ലെന്നും ആർവിജി മേനോൻ പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോയാൽ വെള്ളക്കെട്ടുണ്ടാകുന്നത് പരിശോധിക്കണമെന്നും ബ്രോഡ് ഗേജ് പരീക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം സംവാദത്തിൽ ചോദിച്ചു.
സിൽവർ ലൈൻ പദ്ധതിയെ അനൂകൂലിക്കുന്ന പാനലിലുള്ള എസ്.എൻ രഘുചന്ദ്രൻ നായരും സിൽവർ ലൈൻ കല്ലിടലിനെ എതിർത്തു. സർവേയ്ക്കായി വീട്ടിൽ കയറി അടുക്കളയിൽ കല്ലിടേണ്ട കാര്യമില്ല. ആൾക്കാരെ വിശ്വാസത്തിലെടുത്ത് അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി വേണം സർവേ നടത്താനെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഏത് പദ്ധതി വന്നാലും എതിർക്കുന്നത് കേരളത്തിലുള്ള പ്രവണതയാണെന്നും രഘുചന്ദ്രൻ നായർ പറഞ്ഞു.