കറാച്ചി: ബോംബാക്രമണത്തിൽ (Suicide Bomber) നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ചാവേറായി പൊട്ടിത്തെറിച്ച യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ബലൂചിസ്ഥാനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് (30) ആണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പുറത്തിറക്കിയ പത്രകുറിപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്
രണ്ടു കുട്ടികളുടെ അമ്മയും 30 വയസുകാരിയുമായ ഷാറി സൂവോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് റിപ്പോര്‍ട്ട്. എം ഫില്‍ ഗവേഷകയായിരുന്ന ഇവര്‍, ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് ദന്തഡോക്ടറാണ്. ഷാറിക്ക് എട്ടും നാലും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവര്‍ ചെയ്ത കാര്യത്തില്‍ അഭിമാനമുണ്ടെന്ന് ഷാറിയുടെ ഭര്‍ത്താവ് ഹബിതാന്‍ ബഷിര്‍ ബലോച് പ്രതികരിച്ചു. നിലവില്‍ രഹസ്യ സങ്കേതത്തിലാണ് ഹബിതാന്‍ ഉള്ളത്.
രണ്ടുവര്‍ഷം മുമ്ബാണ് ഷാറി ബിഎല്‍എയുടെ മജീദ് ബ്രിഗേഡില്‍ അംഗമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്‌ക്വാഡിലായിരുന്നു ഷാറി പ്രവര്‍ത്തിച്ചുവന്നത്. ചാവേറാകുന്നതിനുള്ള പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചിരുന്നു. രണ്ട് ചെറിയ കുട്ടികളുള്ളതിനാല്‍ സംഘത്തില്‍നിന്ന് പിൻവാങ്ങാൻ സംഘടനാ നേതൃത്വം ഷാറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചാവേർ പരിശീലനം തുടരാനാണ് ഷാറി തീരുമാനിച്ചതെന്നും ബിഎല്‍എ വൃത്തങ്ങൾ പറയുന്നു.