വിവാഹിതനും 3 കുട്ടികളുടെ അച്ഛനും 6 കുട്ടികളുടെ മുത്തച്ഛനുമായ ആർതർ ബെന്നറ്റ് മുയർ, പണ്ട് മുതൽക്കെ പര്‍വതാരോഹണത്തില്‍ ആകൃഷ്ടനായിരുന്നു. കുട്ടിക്കാലത്ത് പിതാവ് ഹിമാലയത്തെക്കുറിച്ച് ഒരു പുസ്തകം നല്‍കിയ അന്ന് മുതല്‍, ആ കൗതുകം വളര്‍ന്നു. പര്‍വതാരോഹണം നടത്താനുള്ള മുയറിന്റെ ആഗ്രഹം ഏഴ് വര്‍ഷം മുൻപ് ഒരു സുഹൃത്ത് നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് നടന്നത്.
വിരമിച്ച അഭിഭാഷകനായ മുയര്‍, തന്റെ ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ടുകൊണ്ടിരുന്ന ഈ വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിന് മുൻപ് തെക്കേ അമേരിക്കയിലെയും, അലാസ്കയിലെയും പര്‍വതങ്ങളില്‍ കയറിയിരുന്നു. 68-ാം വയസ്സില്‍ ഈ അത്ഭുതകരമായ യാത്ര ആരംഭിച്ചതിന് ശേഷം 2019 ല്‍ ആര്‍തര്‍ മുയര്‍ എവറസ്റ്റ് കീഴടക്കാന്‍ പുറപ്പെട്ടു, എന്നാല്‍ കയറുന്നതിനിടയില്‍ കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. കോവിഡ് -19 പാന്‍ഡെമിക് മൂലം കഴിഞ്ഞ വര്‍ഷം എവറസ്റ്റ് അടച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം അദ്ദേഹം മറ്റൊരു ശ്രമം നടത്തുകയും ചരിത്രപുസ്തകങ്ങളില്‍ ഇടം നേടുകയും ചെയ്തു.
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ജാപ്പനീസ് പര്‍വതാരോഹകനായ യുചിരോ മിയൂറയാണ്. 2013 ല്‍ 80 ആം വയസ്സില്‍ അയാള്‍ ഈ നേട്ടം കൈവരിച്ചു. 75 ആം വയസ്സില്‍, മുയര്‍ എവറസ്റ് കയറിയ ഏറ്റവും പ്രായം കൂടിയ അമേരിക്കക്കാരനായി മാറി. മുന്‍പ് ഈ റെക്കോര്‍ഡ് 2014 ല്‍ 72 മത്തെ വയസില്‍ എവറസ്റ് കയറിയ ബില്‍ ബര്‍ക്കിന്റെ ആയിരുന്നു.