അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ താരിഫ് ഭീഷണിയിൽ ആശങ്കയിലായി ഇന്ത്യയിലെ കയറ്റുമതി രംഗം. നികുതി വർദ്ധനവിലൂടെ ഇന്ത്യയിൽ നിന്നുള്ള കാർഷികം മുതൽ ഓട്ടോമൊബൈൽ വരെയുള്ള കയറ്റുമതി രംഗത്ത് 7 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് സിറ്റി റിസർച്ച് വിലയിരുത്തൽ.
അതേസമയം അമേരിക്ക എത്ര നികുതി കൂട്ടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ. എങ്കിൽ മാത്രമേ ഇതിന്റെ ആഘാതം കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂവെന്നും ഇതിനെ മറികടക്കാനുള്ള ബദൽ മാർഗങ്ങൾ ആലോചിക്കുകയും ആണെന്ന് കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അമേരിക്കയുമായി പരമാവധി വ്യാപാരബന്ധം മെച്ചപ്പെടുത്തി നികുതി വർദ്ധന ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ.
കെമിക്കൽ, ജ്വല്ലറി, ഓട്ടോമൊബൈൽ, മെറ്റൽ പ്രൊഡക്ട്സ്, ഫാർമസ്യൂട്ടിക്കൽ, ഫുഡ് പ്രോഡക്റ്റ്സ് തുടങ്ങിയ രംഗങ്ങളിലാണ് അമേരിക്കയുടെ നികുതി വർദ്ധന ഇന്ത്യക്ക് തിരിച്ചടിയാകാൻ പോകുന്നത്. 2024ൽ 74 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഇതിൽ എട്ടര ബില്ല്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ മുത്തും പവിഴവും അടങ്ങിയ ജ്വല്ലറി ഉൽപ്പന്നങ്ങൾ ആയിരുന്നു. 8 ബില്യൺ ഡോളറിന്റെ മരുന്ന് ഉൽപ്പന്നങ്ങളും നാലു ബില്യൺ ഡോളറിന്റെ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളും കയറ്റി അയച്ചിരുന്നു.
2023ലെ കണക്ക് പ്രകാരം അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾക്ക് ഇന്ത്യ ശരാശരി 11 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതിയേക്കാൾ 8.2% അധികമായിരുന്നു ഇത്. 2024ൽ 42 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്ക ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഇവയ്ക്കെല്ലാം ഉയർന്ന നികുതിയാണ് ഇന്ത്യ ചുമത്തിയിരുന്നത്. തടി ഉൽപ്പന്നങ്ങൾക്ക് 7%, യന്ത്രസാമഗ്രികൾക്ക് 15%, ചെരുപ്പിനും ഗതാഗത ഉപകരണങ്ങൾക്കും 20%, ഭക്ഷ്യ ഉത്പന്നങ്ങൾക്ക് 68% ഇങ്ങനെ പോകുന്നു ആ പട്ടിക.