മഹാരാഷ്ട്ര: നമ്മുടെയൊക്കെ ജീവിത യാത്രയിൽ അപൂർവ്വം ചില സൂപ്പർ ഹീറോസിനെ കാണാം. ഇതുപോലെയൊരു ഹീറോയെ ആണ് മുംബൈ വംഗാനി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാജ്യം കണ്ടത്. മയൂര്‍ ഷെല്‍ക്കെയെന്ന പോയിന്റ്‌സ്മാനാണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങുന്നത്. ബാലന്‍സ് നഷ്ടപ്പെട്ടു പ്ലാറ്റ്ഫോമില്‍ നിന്ന് റെയില്‍വേ ട്രാക്കില്‍ വീണ കുട്ടിയെ സ്വന്തം ജീവന്‍ തന്നെ ഒരുപക്ഷേ അപകടത്തില്‍ ആയേക്കാമെന്ന് ഉറപ്പുണ്ടായിട്ടും നിമിഷനേരം കൊണ്ട് ഓടിയെത്തി രക്ഷപെടുത്തിയ മയൂരിന് ഇന്ന് ആഭിനന്ദന പ്രവാഹമാണ്.
മയൂരിനെ റെയില്‍വെ അഭിമാനത്തോടെ ആദരിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും അധികൃതരും ജീവനക്കാരനെ അഭിനന്ദിക്കുന്നതിൻറെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അന്ധയായ അമ്മ കുഞ്ഞിനൊപ്പം കൈ പിടിച്ചു പ്ളാറ്റ്ഫോമിലൂടെ നടന്ന് വരികയായിരുന്നു. കുട്ടി പെട്ടന്ന് ബാലന്‍സ് തെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടന്‍ അമ്മ പ്ളാറ്റ്ഫോമിലിരുന്ന കുഞ്ഞിനെ കൈകൊണ്ട് തപ്പുന്നതും ഭയത്തോടെ ചുറ്റിനും തിരയുന്നതും വൈറലായി വീഡിയോയില്‍ വ്യക്തമാണ്. എവിടെ നിന്നോ ഓടിയെത്തിയ പോയിന്റ്‌സ്മാന് ആണ് കുഞ്ഞിനെ അതിവിദഗ്ധമായി രക്ഷപെടുത്തിയത്.
അന്ധയായ അമ്മയ്ക്ക് നിസഹായതയോടെ അലറിവിളിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. അപ്പോള്‍ സ്റ്റേഷനിലെ പോയിന്റ്‌സ്മാന്‍ മയൂര്‍ എവിടെ നിന്നോ കുതിച്ചെത്തി ആ കുഞ്ഞിനെ ട്രാക്കില്‍ നിന്നെടുത്ത് പ്ലാറ്റ്ഫോമിലേക്ക് ചാടി കയറുകയായിരുന്നു. ഒരു സെക്കന്റ് പിഴച്ചിരുന്നെങ്കില്‍ സ്വന്തം ജീവന്‍ വരെ അയാള്‍ക്ക് നഷ്ടമായേനെ. അതുപോലും ചിന്തിക്കാതെ ഒരു മനുഷ്യജീവന്‍ രക്ഷപെടുത്താന്‍ മയൂര്‍ കാണിച്ച സാഹസികതയാണ് ശരിയായ മനുഷ്യത്വം.