മറയൂര്‍: വിഷുച്ചന്ത പ്രതീക്ഷിച്ച് അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറികൾ പാഴാകുന്നതിൻറെ സങ്കടത്തിലാണ് കാന്തല്ലൂരിലെ പച്ചക്കറി കര്‍ഷകര്‍. കഷ്ടപ്പെട്ടുണ്ടാക്കിയ ഉല്പന്നങ്ങള് വിളവെടുപ്പിന് പാകമായി നശിച്ചിട്ടും വി.എഫ്.പി.സി.കെയും, ഹോര്‍ട്ടികോര്‍പ്പും സംഭരിക്കാന്‍ തയാറാകാത്തതാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്.
പുത്തൂര്‍, പെരുമല, കാന്തല്ലൂര്‍, കീഴാന്തൂര്‍, ഗുഹനാഥപുരം, ആടിവയല്‍ തുടങ്ങിയ ഗ്രാമങ്ങളിലായി ഹെക്ടറുകണക്കിന് സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തത്. കാരറ്റ്, കാബേജ്, ബീന്‍സ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് തുടങ്ങിയ വിളകളാണ് കൂടുതലും.
വിളകളെല്ലാം നിലവില്‍ പാകമായെങ്കിലും പ്രദേശത്തുനിന്ന് സംഭരിച്ച് വിറ്റഴിക്കേണ്ട വി.എഫ്.പി.സി.കെ യും, ഹോര്‍ട്ടികോര്‍പും തിരിഞ്ഞു നോക്കാത്തതാണ് വിനയായത്. ഈ സാഹചര്യം മുതലാക്കി പ്രദേശത്തെ ഇടനിലക്കാര്‍ വിലയിടിച്ച് പച്ചക്കറി സംഭരിച്ച് കൊള്ളലാഭം കൊയ്യുകയാണ്. കര്‍ഷകരാകട്ടെ നശിച്ചുകൊണ്ടിരിക്കുന്ന വിളകള്‍ കിട്ടുന്ന വിലയ്ക്ക് വില്ക്കാന് നിര്‍ബന്ധിതരാകുന്നു. പച്ചക്കറികള്‍ പൂര്‍ണമായും സംഭരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ തയാറാകാത്തത് കാന്തല്ലൂരിലെ പച്ചക്കറി കര്‍ഷകര്‍ക്ക് സമ്മാനിച്ച ദുരിതം ചെറുതല്ല.
പച്ചക്കറി സംഭരിച്ച ഇനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കാന്തല്ലൂര്‍ വി.എഫ്.പി.സി.കെക്ക് ഹോര്‍ട്ടികോര്‍പ് 12 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുണ്ട്. പണം എത്രയും വേഗം കൊടുത്തുതീര്‍ക്കണമെന്ന് ഹോര്‍ട്ടികോര്‍പിന് മന്ത്രിതലത്തില്‍ നിര്‍ദേശമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഓണക്കാലത്ത് സംഭരിച്ച വകയില്‍ ആറുലക്ഷം രൂപയോളം വീണ്ടും കുടിശ്ശിക വരുത്തി. ഇതും വി.എഫ്.പി.സി.കെക്ക് ഹോര്‍ട്ടികോര്‍പ് നല്‍കിയില്ല.
പച്ചക്കറി നല്‍കിയതിൻറെ വില വി.എഫ്.പി.സി.കെയില്‍നിന്ന് കിട്ടാതായതോടെ വായ്പയും മറ്റും വാങ്ങി വിളവിറക്കിയ കര്‍ഷകര്‍ കടക്കെണിയിലായി. പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് ഹോര്ട്ടികോര്പിെന്റ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് നിരന്തരം ഉണ്ടായതെന്നാണ് ആക്ഷപം.
ഹോര്‍ട്ടികോര്‍പ് തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാത്തതിനാല്‍ പ്രതിസന്ധിയിലായത് നിരവധി കര്‍ഷകരുടെ ജീവിതമാണ്. ഇൗ സാഹചര്യത്തില്‍ തങ്ങള്‍ക്ക് കിട്ടേണ്ട തുക ലഭ്യമാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വര്‍ഷങ്ങള്‍ക്ക് മുൻപ് വരെ ഇടനിലക്കാരെ ആശ്രയിച്ച് മാത്രമാണ് കാന്തല്ലൂരിലെ കര്‍ഷകര്‍ പച്ചക്കറി വിറ്റഴിച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങി, കൂടിയ വിലയ്ക്ക് വിപണിയില്‍ എത്തിച്ച് ഇടനിലക്കാര്‍ വന്‍ ചൂഷണമാണ് നടത്തിയിരുന്നത്. പിന്നീട് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരണം തുടങ്ങിയതോടെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതായി.
കര്‍ഷകര്‍ക്ക് ന്യായമായ വിലയും ലഭിച്ചിരുന്നു. ഇത് കൂടുതല്‍ ആളുകളെ പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിച്ചു. ബാങ്കില്‍നിന്നും സ്വകാര്യ പണമിടപാടുകാരില്‍നിന്നും വായ്പയെടുത്ത് പലരും കൃഷിയിറക്കി. എന്നാല്‍, സംഭരിച്ച പച്ചക്കറിക്ക് ഹോര്‍ട്ടികോര്‍പ് വില നല്‍കാതെ വന്നത് കര്‍ഷകരെ കടക്കെണിയിലാക്കി. ഇതോടെ, വീണ്ടും ഇടനിലക്കാരുടെ ചൂഷണത്തിന് തലവെച്ചുകൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.