ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിൻറെ ഇടയിലാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്
വാഷിങ്‍ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അമേരിക്കയിലെ ജനപ്രതിനിധി സഭ, കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. 232ന് എതിരെ 306 ഇലക്ടറല്‍ വോട്ടുകള്‍ക്കാണ് ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
ഇതോടെ ജനുവരി 20ന് ജോ ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൈസ് പ്രസിഡന്റ് മൈക് പെൻസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
നിലവിൽ പ്രസിഡന്റ ട്രംപ് അധികാരം കൈമാറുമെന്ന് സമ്മതിച്ചിട്ടുണ്ട്. ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിന് മുന്നിൽ വലിയ കലാപമാണ് ഉണ്ടാക്കിയത്. ആക്രമണത്തിൽ നാല് പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെയാണ് ബൈഡന്റെ വിജയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ക്യാപിറ്റോള്‍ കലാപത്തില്‍ ഇതുവരെ നാല് പേർ മരിക്കുകയും 52 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മോദി അടക്കം ലോക നേതാക്കൾ സംഭവത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.
കലാപത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് ആറു മണി മുതൽ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ 52 പേര്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് പിന്നാലെ നേരിയ പ്രശ്നങ്ങള്‍ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ട്രംപ് അനുകൂലികള്‍ ഇത്രത്തോളം വലിയൊരു പ്രശ്നത്തിലേക്ക് നീങ്ങുന്നത് പെട്ടന്നായിരുന്നു.