ഭൂഗര്‍ഭ കേബിളിലൂടെ വൈദ്യുതി എത്തുന്ന സംസ്ഥാനത്തെ ആദ്യ സബ്സ്റ്റേഷന്‍ കൊച്ചിയിൽ പൂർത്തിയായി

0
97

കൊച്ചി

ഭൂഗര്‍ഭ കേബിളിലൂടെ വൈദ്യുതി എത്തുന്ന സംസ്ഥാനത്തെ ആദ്യ സബ്സ്റ്റേഷന്‍ മെട്രോ നഗരത്തില്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജകേരളം പദ്ധതിയിലെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിപ്രകാരമാണ് 200 കോടി രൂപ ചെലവില്‍ ഭൂഗര്‍ഭ ലൈനും കലൂരില്‍ 220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷ(ജിഐഎസ്)നും സ്ഥാപിച്ചത്. ബ്രഹ്മപുരത്തുനിന്ന് വലിച്ചിട്ടുള്ള 11.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈനിലൂടെ ഈയാഴ്ച വൈദ്യുതി പ്രവഹിക്കും. ഈ മാസം പുതിയ സബ് സ്റ്റേഷന്‍ കമീഷന്‍ ചെയ്യും. മെട്രോ നഗരത്തിലെ വൈദ്യുതി പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരമാകും കലൂരിലെ 220 കെവി സബ്സ്റ്റേഷന്‍.

 

1993ല്‍ സ്ഥാപിച്ച 110 കെവി സബ്സ്റ്റേഷന്‍ വര്‍ഷങ്ങള്‍ മുമ്ബേ പരമാവധി ശേഷിയിലെത്തിയിരുന്നു.പുതിയ കണക്ഷനുകള്‍ കൊടുക്കാനാകാത്ത അവസ്ഥയിലായിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഹൈക്കോടതി പരിസരം, എംജി റോഡ്, തേവര, വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, വെണ്ണല, കലൂര്‍ പ്രദേശങ്ങളിലേക്കാണ് കലൂര്‍ സബ് സറ്റേഷനില്‍നിന്ന് വൈദ്യുതി നല്‍കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി നിലവിലെ വൈദ്യുതാവശ്യംപോലും നിര്‍വഹിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്ഗ്രിഡ് 2.0യില്‍ പുതിയ സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 

2018 ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങി. ബ്രഹ്മപുരത്തുനിന്ന് കാക്കനാട് തുതിയൂരിലേക്കുള്ള നാലര കിലോമീറ്റര്‍ ലൈന്‍ മുകളിലൂടെയാണ്. അവിടെനിന്ന് ആദര്‍ശ് നഗര്‍, പാലച്ചുവട്, വെണ്ണല, ദേശീയപാത 66 വഴി പാലാരിവട്ടത്തേക്കും കൊച്ചാപ്പിള്ളി റോഡ് വഴി കലൂരിലേക്കും റോഡുകള്‍ വെട്ടിപ്പൊളിക്കാതെ എച്ച്‌ഡിഡി യന്ത്രസംവിധാനത്തിലൂടെയാണ് ഒന്നര മീറ്റര്‍ ആഴത്തില്‍ 1200 എംഎം കേബിളുകളിട്ടത്. കേബിളുകള്‍ കൂട്ടിയോജിപ്പിക്കാന്‍ വിവിധയിടങ്ങളില്‍ 15 മീറ്റര്‍ നീളത്തിലും രണ്ടു മീറ്ററോളം വീതിയിലും 16 ജോയ്നിങ് ചേംബറുകളുണ്ട്. നഗരഗതാഗതത്തിന് തടസ്സമില്ലാതെയായിരുന്നു ജോലികള്‍. കോവിഡ് കാലത്തെ ഗതാഗതനിയന്ത്രണങ്ങള്‍ ജോലി വേഗത്തിലാക്കി.

 

അത്യാധുനിക സംവിധാനങ്ങളുള്ള ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്‍ കെട്ടിയടച്ച അരയേക്കറോളം ഭാഗത്താണ് സ്ഥാപിച്ചിട്ടുള്ളത്. സാധാരണ 220 കെവി സബ്സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് നാലേക്കര്‍ സ്ഥലം വേണം. കൊച്ചിയിലെ വെള്ളക്കെട്ട് ഭീഷണി പരിഗണിച്ച്‌ ഉയര്‍ത്തിയാണ് സബ്സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here