കോവിഡ് രോഗിയുടെ മരണം: മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച്ചയില്ലന്ന് പോലീസ്

0
75

എറണാകുളം: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികള്‍ തള്ളി പൊലീസ്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയ ഫോര്‍ട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്‍റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിന്‍റെ കുടുംബം ആരോപിച്ചു.

 

മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്ത് വന്നതിന് ശേഷം കഴിഞ്ഞ മാസം 19 ആം തിയതിയാണ് ഹാരിസിന്‍റെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിന് പിന്നാലെ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അശോകപുരം സ്വദേശി ജമീലയുടെയും, ആലുവ സ്വദേശി ബൈഹക്കിയുടെയും ബന്ധുക്കളും പരാതിയുമായി എത്തുന്നത്.

 

പല ഷിഫ്റ്റുകളിലും, ക്വാറന്‍റീനിലുമായ ആശുപത്രി സ്റ്റാഫുകളുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരു മാസത്തോളം സമയമെടുത്തു. തുടര്‍ന്ന് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ആശുപത്രി അധികൃതര്‍ക്ക് ക്ലീന്‍ ചീറ്റ്. നിയമനടപടി എടുക്കാനാകില്ലെന്ന പൊലീസ് നിലപാടിനെതിരെ ഹാരിസിന്‍റെ കുടുംബം രംഗത്ത് വന്നു. പരാതിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ മൊഴിയെടുത്തതിന് ശേഷം റിപ്പോര്‍ട്ട് രണ്ടാഴ്ച മുന്‍പെ സര്‍ക്കാരിന് കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here