ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവർ വഴിയിൽവെച്ച് എങ്ങനെ ചാർജ് ചെയ്യുമെന്നാലോചിച്ച് ഇനി വിഷമിക്കേണ്ട. പാലക്കാട് ജില്ലയിൽ കെ.എസ്.ഇ.ബി. സ്ഥാപിച്ചിട്ടുള്ള 93 ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ ജൂണിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.കെ. രാജീവ് പറഞ്ഞു. പെട്രോളും ഡീസലും തീരാറാകുമ്പോൾ അടുത്തുള്ള പമ്പിൽനിന്ന് അടിക്കുന്നതുപോലെ വഴിയരികിലുള്ള ഇ-ചാർജിങ് കേന്ദ്രങ്ങളിൽനിന്ന് വാഹനങ്ങൾക്ക് ചാർജുചെയ്യാം.
എല്ലാ നിയോജകമണ്ഡലങ്ങളിലും ദേശീയപാത, സംസ്ഥാനപാത, ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. 89 ചാർജിങ് കേന്ദ്രങ്ങൾ വൈദ്യുതപോസ്റ്റുകളിലാണ് (പോൾ മൗണ്ടഡ് ചാർജിങ് പോയിന്റ്) ഒരുക്കിയിട്ടുള്ളത്. നാലിടങ്ങളിൽ പെട്രോൾ പമ്പുകൾക്ക് സമാനമായി സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
വടക്കഞ്ചേരി, നെന്മാറ, കൂറ്റനാട്, കുളപ്പുള്ളി എന്നിവിടങ്ങളിൽ കാറുകൾ, പഴയ വൈദ്യുതവാഹനങ്ങൾ, ഇരുചക്ര-മുചക്ര വാഹനങ്ങൾ എന്നിവയ്ക്കായി പ്രത്യേകം ചാർജിങ് പോയിന്റുകളുണ്ടാകും. കുളപ്പുള്ളിയിലും കാഞ്ഞിരപ്പുഴയിലും അനർട്ടിന്റെ രണ്ട് ചാർജിങ് കേന്ദ്രങ്ങളുമുണ്ട്. ജില്ലയിൽ 1500-ലധികം ഇലക്ട്രിക് വാഹനങ്ങളുണ്ടെന്നാണ് കണക്ക്.
ചാർജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വിവിധ ആപ്പുകൾ വഴി പണമടച്ചാണ് ചാർജ് ചെയ്യേണ്ടത്. ചാർജിങ് കേന്ദ്രത്തിലുള്ള ക്യു.ആർ. കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ ആപ്പ് ലഭ്യമാകും. ഇത് മൊബൈലിൽ ഡൗൺലോഡ് ചെയ്തുവെയ്ക്കാം. ആപ്പിലെ തുക തീരുന്നതിനനുസരിച്ച് റീചാർജ് ചെയ്താൽ മതി.
പലയിടങ്ങളിലും പല ആപ്പുകൾ ഉപയോഗിക്കേണ്ടിവരുന്നതിന്റെ പ്രയാസം ഒഴിവാക്കി ഒരൊറ്റ ആപ്പാക്കിമാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അധികൃതർ പറഞ്ഞു. ഇരുചക്ര-മുചക്ര വാഹനങ്ങൾക്ക് യൂണിറ്റിന് 10.62 രൂപയും കാറുകൾക്ക് 15.34 രൂപയുമാണ് ഈടാക്കുന്നത്.