തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ കസ്റ്റംസ് ഓഫിസില്‍ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്‌തു. ആദ്യമായാണ് സംസ്ഥാനത്തെ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന്റെ ഭാഗമായി ഇത്രയും നേരം ചോദ്യം ചെയ്യുന്നത്. ശിവശങ്കറെ ചില സിസിടിവി ദൃശ്യങ്ങൾ കാട്ടിയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. പുലർച്ചെ രണ്ടേകാലോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയശേഷം ശിവശങ്കർ വീട്ടിലേക്കു മടങ്ങി.
കേസിലെ പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് കമ്മിഷണർ വിഡിയോ കോൺഫറൻസിലൂടെ ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നു. ശിവശങ്കറിന്റെ ഫ്ലാറ്റിനു സമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈ മാസം 1, 2 തീയതികളില്‍ മുറിയെടുത്ത നാലുപേരെപ്പറ്റിയാണ് അന്വേഷണം. ശിവശങ്കർ പ്രതികളുമായി ഒട്ടേറെ തവണ ഫോൺ ചെയ്തതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. ഇത് കാട്ടിയാണ് കസ്റ്റംസ് സംഘം ശിവശങ്കറെ ചോദ്യം ചെയ്തതെന്നാണ് വിവരം.