നടി ഖുശ്ബു സുന്ദർ കോൺഗ്രസ് വിട്ട് ബി.ജെ പി യിൽ

0
103

ന്യൂദല്‍ഹി: ഭാരതത്തെ നയിക്കാന്‍ നരേന്ദ്ര മോദിയെ പോലെ ഒരാള്‍ തന്നെ വേണമെന്ന് നടി ഖുശ്ബു സുന്ദര്‍. പ്രധാനമന്ത്രി മോദിയെ പോലെയുള്ള ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂ. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു. എന്താണ് നാടിന് നല്ലതെന്ന് പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ തനിക്ക് മനസിലായി. അതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അവര്‍ പറഞ്ഞു.

ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ ഡോ.എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ സെക്രട്ടറി സി. ടി രവി, ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് കൂടിയായ ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയതിനു പിന്നാലെ, എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്നും ഖുശ്ബുവിനെ മാറ്റി.

 

ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത, പാര്‍ട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികള്‍ തന്നെ പോലെ ആത്മാര്‍ത്ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കിയിരുന്നു.

 

ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ഖുശ്ബു 2014 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് പുനഃസംഘടനയില്‍ കോണ്‍ഗ്രസ് ദേശീയ വ്യക്താവായി ഖുശ്ബുവിനെ നിയമിച്ചിരുന്നു. തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഖുശ്ബു ബിജെപിയുടെ താര പ്രചാരകയായിരിക്കും. മോദി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച്‌ ഖുശ്ബു രംഗത്തെത്തിയിരുന്നു. നേരത്തെ കോണ്‍ഗ്രസ് ദേശീയ വക്തവായ ടോം വടക്കനും ബിജെപിയില്‍ ചേര്‍ന്നിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here