സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകും, ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കും;

0
1

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനൊപ്പം പ്രഭാതഭക്ഷണം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെ നൽകാനും, ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാതഭക്ഷണം കൂടി ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പിഎം പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഹയർസെക്കൻഡറി തലത്തിലേക്ക് കൂടി ഇത് വിപുലീകരിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.

അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് മുന്നോട്ടുപോകാനാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്. കെ ടെറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിൻ്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കുണ്ടായ ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായി സർക്കാർ സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റിഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിൻ്റെ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കാതെ കിടന്നിരുന്ന 1,700 ഓളം നിയമനങ്ങൾ കണ്ടെത്തി നൂറുദിന കർമപരിപാടിയുടെ ഭാഗമായി അംഗീകാരം നൽകിയതായി മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കണമെന്ന കോടതി നിർദേശം പാലിക്കേണ്ടതുണ്ട്. ഇതിനായി ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി എൽപി, യു.പി സ്‌കൂളുകളിൽ ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതി നടപ്പാക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ ഏകദേശം 6,000 സ്‌കൂളുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ പരിശീലനം നൽകുന്ന പദ്ധതിയും നടപ്പാക്കും. വിദ്യാർഥികൾക്ക് സൈബർ സുരക്ഷ സംബന്ധിച്ച അവബോധം നൽകുന്നതിനുള്ള പദ്ധതിയും നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്ന തരത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ കാലാനുസൃതമാക്കുന്നതിനും കോഴ്സുകളിൽ നവീകരണം കൊണ്ടുവരുന്നതിനും പുതിയ തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here