ബീഹാർ ബോർഡിന്റെ പത്താം, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ പ്രതീക്ഷിച്ച മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ മാർക്ക് ഷീറ്റുകളിൽ ഇനി ‘ഫെയിൽ’ (തോൽവി) എന്ന പദം രേഖപ്പെടുത്തില്ല. പകരം ‘കൗശൽ കേ ലിയേ പാത്ര’ (നൈപുണ്യ പരിശീലനത്തിന് യോഗ്യർ) എന്ന പദപ്രയോഗം ഉൾപ്പെടുത്താൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
വ്യാഴാഴ്ച രാത്രി ചേർന്ന അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിനായി നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് ഇതുസംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
പരീക്ഷയിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള മാർക്ക് നേടാനാകാത്തത് ഒരു വിദ്യാർഥിയുടെ കഴിവിന്റെ അളവുകോലായി കാണരുതെന്ന് തിവാരി പറഞ്ഞു. വിദ്യാർഥികളുടെ ആത്മവിശ്വാസവും മനോവീര്യവും നിലനിർത്തേണ്ടത് പ്രധാനമാണെന്നും അതിനാലാണ് സർട്ടിഫിക്കറ്റുകളിൽ ‘ഫെയിൽ’ പോലുള്ള പദങ്ങൾ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മെട്രിക് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക പരിശീലന ക്ലാസുകൾ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നുണ്ട്. പരീക്ഷയ്ക്ക് കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാനും വിജയസാധ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒരു മാസത്തേക്ക് ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പരമ്പരാഗത ക്ലാസ് മുറിയിലെ പഠനത്തിനപ്പുറം വിദ്യാർഥികളുടെ വിവിധ കഴിവുകളും അഭിരുചികളും വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് ലക്ഷ്യം. ശനിയാഴ്ചകളിൽ സ്കൂളുകളുടെ പ്രവർത്തനസമയം കുറയ്ക്കുകയും അന്നേദിവസം ‘നോ ബാഗ് ഡേ’ ആചരിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കുന്ന സ്കൂളുകൾ ശനിയാഴ്ചകളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമായിരിക്കും പ്രവർത്തിക്കുക.
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ച് ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉച്ചവരെ പഠനവും വിവിധ പ്രവർത്തനങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.40 വരെ ഉച്ചഭക്ഷണത്തിനുള്ള സമയമായിരിക്കും. ഇതിനുശേഷം വിദ്യാർഥികൾക്ക് സ്കൂളിൽനിന്ന് മടങ്ങാം.സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒന്നുവരെ ക്ലാസുകളും മറ്റ് നിശ്ചയിച്ച പ്രവർത്തനങ്ങളും തുടരും.








