സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും നിലവിൽ കെ-ടെറ്റ് (KTET) യോഗ്യത നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ സുപ്രധാന ഭരണഘടനാ വിധികൾ മുൻനിർത്തി കാസർഗോഡ് കുമ്പള ഉപജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷ സ്കൂളായ കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയുടെ നിയമനത്തിന് അംഗീകാരം നൽകിക്കൊണ്ടാണ് നടപടി.
സുപ്രീം കോടതി വിധികൾ കൃത്യമായി നടപ്പിലാക്കി ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ടെറ്റ് ഇളവ് അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നേരിട്ട് പൊതു ഉത്തരവിറക്കുന്നത് ഇതാദ്യമായാണ്.
2014-ലെ പ്രമതി എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്’കേസിൽ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. തുടർന്ന് 2025-ൽ ‘അഞ്ചുമൻ ഇഷാഅത്ത്-ഇ-താലീം ട്രസ്റ്റ്’ കേസിൽ പൊതുവിഭാഗം സ്കൂളുകൾക്ക് ടെറ്റ് നിർബന്ധമാക്കിയപ്പോഴും ഭരണഘടനയുടെ അനുച്ഛേദം 30(1) പ്രകാരമുള്ള ന്യൂനപക്ഷ സ്കൂളുകളെ ഇതിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുകയും വിഷയം ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
ഏഴംഗ ബെഞ്ചിന്റെ അന്തിമ തീർപ്പുണ്ടാകുന്നതുവരെ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ടെറ്റ് ബാധകമല്ലെന്ന സംരക്ഷണം നിലനിൽക്കുമെന്ന കോടതി നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇപ്പോൾ പൊതു ഉത്തരവ് കൈക്കൊണ്ടിരിക്കുന്നത്.കുന്താർ എയുപി സ്കൂളിലെ പ്രഥമാധ്യാപികയായി നിയമിതയായ ദാക്ഷായണി എ.കെയ്ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്ന കാരണത്താൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ നിയമനാംഗീകാരം നിരസിച്ചിരുന്നു.
ഇതിനെതിരെ സ്കൂൾ മാനേജർ നൽകിയ റിവിഷൻ ഹർജിയും ഹൈക്കോടതി ഉത്തരവും പരിഗണിച്ചാണ് സർക്കാരിന്റെ ഇടപെടൽ.സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കെ-ടെറ്റ് ഇല്ലെന്ന പേരിൽ നിയമനാംഗീകാരം തടഞ്ഞുവെക്കാനാവില്ലെന്ന് വ്യക്തമാക്കിയ സർക്കാർ വിദ്യാഭ്യാസ ഡയറക്ടറുടെ മുൻ ഉത്തരവ് റദ്ദാക്കി. അധ്യാപികയുടെ നിയമനം 2025 ഏപ്രിൽ 1 മുതൽ അംഗീകരിക്കാൻ കുമ്പള എഇഒയ്ക്ക് സർക്കാർ നിർദ്ദേശം നൽകുകയും ചെയ്തു.








