മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്.
ഏകദേശം മൂന്ന് ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കായി ചിലവായതായി ഷക്കീല പറഞ്ഞു. കിടക്കയിൽ ഒരുവശത്തേക്ക് ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂറോളം ഗെയിം കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ചായ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നത്. അതിനുശേഷം വീണ്ടും ഗെയിമിലേക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം റീലുകളിലേക്കും കടക്കും. തെറ്റായ രീതിയിലിരുന്ന് ദീർഘനേരം ഫോൺ ഉപയോഗിച്ചത് കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.
“ഫോൺ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക. അനാവശ്യ വീഡിയോകൾ കണ്ട സമയം കളയരുത്. അല്ലെങ്കിൽ വലിയ തുക ആശുപത്രി ചെലവിനായി നഷ്ടപ്പെടുന്നതിനൊപ്പം സഹിക്കാനാവാത്ത വേദനയും അനുഭവിക്കേണ്ടി വരും,” നടി ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുതെന്ന് മാതാപിതാക്കളോട് ഷക്കീല അഭ്യർത്ഥിച്ചു. നിലവിൽ കഴുത്തിന് ബെൽറ്റ് ധരിച്ചിരിക്കുന്ന ഷക്കീലയ്ക്ക് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും മറ്റൊരാളുടെ സഹായം ആവശ്യമാണ്.







