രാവിലെ എഴുന്നേറ്റ് സിഗരറ്റ് വലിക്കുന്നയാളും അടുപ്പിൽ തീ കത്തിക്കുന്നയാളും തമ്മിൽ എന്താണ് വ്യത്യാസം? ഒരാൾ പുകവലിക്കുമ്പോൾ മറ്റൊരാൾ പ്രഭാതഭക്ഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിലും രണ്ടുപേരും ശ്വസിക്കുന്നത് മാരകമായ വിഷപ്പുകയാണ്. സിഗരറ്റ് വലിക്കാത്തവരിലും കാൻസർ പിടിമുറുക്കുന്നതിൻ്റെ പ്രധാന കാരണം നമ്മുടെ വീടുകളിലെ അടുക്കളയും കൊതുകുതിരിയും ചന്ദനത്തിരിയുമാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ദീർഘകാലം ഇത്തരം വായുമലിനീകരണം ശ്വസിക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമാകുമെന്ന് മുംബൈ മഹിമിലെ പി ഡി ഹിന്ദുജ ആശുപത്രിയിലെ പൾമണോളജിസ്റ്റ് ഡോ. ജയ് മുള്ളർപട്ടൻ ഇടിവി ഭാരതിനോട് പറഞ്ഞു. പുകവലിക്കാത്തവരിൽ പോലും വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്, കോശങ്ങളുടെ നാശം എന്നിവയ്ക്ക് ഇത് കാരണമാകുന്നുണ്ട്.
മാറുന്ന കാൻസർ രോഗികൾ
ശ്വാസകോശ കാൻസറിൻ്റെ പ്രധാന കാരണം പുകവലിയാണെങ്കിലും വീടിനകത്തും പുറത്തുമുള്ള വായുമലിനീകരണം, മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കൽ, തൊഴിലിടങ്ങളിലെ മലിനീകരണം എന്നിവയും പ്രധാന കാരണങ്ങളാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ പുകവലിക്കാത്തവരിൽ 10 മുതൽ 25 ശതമാനം വരെ ആളുകൾക്കാണ് കാൻസർ വരുന്നതെങ്കിൽ ഇന്ത്യയിൽ ഇത് 50 ശതമാനത്തോളമാണെന്ന് രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററിലെ മെഡിക്കൽ ഓങ്കോളജി ഡയറക്ടർ ഡോ. വിനീത് തൽവാർ ചൂണ്ടിക്കാട്ടുന്നു. ചില പഠനങ്ങളിൽ ഇത് 55 ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗത്തിൻ്റെ സ്വഭാവത്തിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പുകവലിക്കുന്നവരിൽ സാധാരണയായി കാണുന്ന സ്ക്വാമസ് സെൽ കാർസിനോമയ്ക്ക് പകരം സ്ത്രീകളിലും പുകവലിക്കാത്തവരിലും അഡിനോകാർസിനോമയാണ് കൂടുതലായി കാണപ്പെടുന്നത്. പാശ്ചാത്യരെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ വളരെ ചെറുപ്പത്തിൽ തന്നെ രോഗം ബാധിക്കുന്നതായും കണ്ടെത്തലുകളുണ്ട്.
വില്ലനായി അടുക്കളയും കൊതുകുതിരിയും
ഗ്രാമപ്രദേശങ്ങളിലെ അടുക്കളകളിൽ വിറക്, ചാണകവറളി, കരി, കാർഷിക അവശിഷ്ടങ്ങൾ എന്നിവ കത്തിക്കുമ്പോൾ പുറത്തുവരുന്ന പുകയിൽ കാർബൺ മോണോക്സൈഡ്, ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. വായുസഞ്ചാരമില്ലാത്ത അടുക്കളകളിൽ ഇവ തങ്ങിനിൽക്കുന്നത് സ്ത്രീകളിലും കുട്ടികളിലും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന കാൻസർ കാരണങ്ങളിലൊന്ന് അടുക്കളയിലെ പുകയാണെന്ന് ഡോ. വിനീത് തൽവാർ പറയുന്നു. ഇതിന് പുറമെ വീടുകളിൽ കത്തിക്കുന്ന ചന്ദനത്തിരികളും കൊതുകുതിരികളും വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്. ഇവ കത്തുമ്പോൾ പുറത്തുവരുന്ന സൂക്ഷ്മകണങ്ങളും കാർബൺ മോണോക്സൈഡും ബെൻസീനും ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഡോ. ജയ് മുള്ളർപട്ടൻ മുന്നറിയിപ്പ് നൽകുന്നു.
പുറത്തിറങ്ങിയാൽ വാഹനപ്പുക
വീടിന് പുറത്തിറങ്ങിയാൽ വാഹനങ്ങളിൽ നിന്നുള്ള പുകയാണ് പ്രധാന വില്ലൻ. വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന പിഎം 2.5 എന്ന സൂക്ഷ്മകണങ്ങളും നൈട്രജൻ ഡയോക്സൈഡും ശ്വാസകോശത്തിൻ്റെ ആഴങ്ങളിലേക്ക് കടന്നുചെല്ലാൻ ശേഷിയുള്ളവയാണ്. പുറത്തെ വായുമലിനീകരണം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയും ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറും സ്ഥിരീകരിച്ചിട്ടുണ്ട്. നഗരങ്ങളിൽ ജീവിക്കുന്നവർക്ക് യാത്രകളിലും പ്രഭാതസവാരിയിലുമെല്ലാം നിരന്തരം ഈ മലിനവായു ശ്വസിക്കേണ്ടി വരുന്നു. ഇത് ശ്വാസകോശത്തിൽ വീക്കത്തിനും കോശങ്ങളുടെ നാശത്തിനും കാരണമാകുമെന്ന് ഡോ. മുള്ളർപട്ടൻ വ്യക്തമാക്കുന്നു.
തൊഴിലിടങ്ങളിലെ അപകടങ്ങൾ
നിർമാണ മേഖല, ഖനനം, വെൽഡിങ്, കല്ലുവെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർക്കും ആസ്ബസ്റ്റോസ്, ഡീസൽ പുക എന്നിവയുമായി സമ്പർക്കം പുലർത്തുന്നവർക്കും കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സിലിക്ക, ആസ്ബസ്റ്റോസ്, ഡീസൽ പുക എന്നിവ കാൻസറിന് കാരണമാകുന്ന ഘടകങ്ങളാണെന്ന് ലോകാരോഗ്യ സംഘടനയും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം തൊഴിലിടങ്ങളിൽ കൃത്യമായ വായുസഞ്ചാരവും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പാരമ്പര്യമായി കാൻസർ ഉള്ളവരും തൊഴിലിടങ്ങളിൽ നിരന്തരം മലിനീകരണം നേരിടുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആവശ്യമെങ്കിൽ പൾമണോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തണമെന്നും ഡോ. വിനീത് തൽവാർ നിർദേശിക്കുന്നു.
സിഗരറ്റിനെയും ഫാക്ടറി പുകക്കുഴലുകളെയും ഭയക്കുന്ന നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചന്ദനത്തിരികളെയും കൊതുകുതിരികളെയും നിസാരമായി കാണുകയാണ്. ശ്വസിക്കുന്ന എല്ലാത്തിനെയും ഭയപ്പെടുകയല്ല, മറിച്ച് ചുറ്റുപാടുകളെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.







