ഓഹരി വിപണികളിൽ ഇടിവ്; ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 89.73 ആയി

0
43

ഓഹരി വിപണികളിൽ ഇടിവ്; ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 89.73 ആയി

മുംബൈ: ഐടി ഓഹരികളുടെ ഉണര്‍വിനെ തുടർന്ന് രണ്ട് ദിവസത്തെ മികച്ച മുന്നേറ്റത്തിന് ശേഷം ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്‌റ്റിയും ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്‌സ് 116.57 പോയിൻ്റ് താഴ്‌ന്ന് എൺപത്തയ്യായിരം (85,450.91) എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എൻഎസ്ഇ നിഫ്റ്റിയിലെ 50 ഓഹരികള്‍ 27.15 പോയിൻ്റ് താഴ്‌ന്ന് ഇരുപത്താറായിരം (26,145.25) എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഈ ആഴ്‌ചയിൽ വ്യാപാരം മന്ദഗതിയിലായിരിക്കുമെന്ന് വിപണി വിദഗ്‌ധർ വിലയിരുത്തുന്നു.

30 സെൻസെക്‌സ് കമ്പനികളിൽ ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്സിഎൽ ടെക്, എറ്റേണൽ, ഭാരതി എയർടെൽ എന്നിവ നഷ്‌ടത്തിലാണ്. എന്നിരുന്നാലും ബജാജ് ഫിനാൻസ്, പവർ ഗ്രിഡ്, അൾട്രാടെക് സിമൻ്റ്, ടാറ്റ സ്‌റ്റീൽ എന്നിവ നേട്ടമുണ്ടാക്കി.

ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്‌പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ തിങ്കളാഴ്‌ച (ഡിസംബർ 22) നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

വിദേശ നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്‌ച (ഡിസംബർ 22) 457.34 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചുവെന്ന് വിപണി രേഖകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും ആഭ്യന്തര നിക്ഷേപകർ (ഡിഐഐ) നാലായിരത്തിലധികം (4,058.22) കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ ഇത് തുടർന്ന് പോരുന്നു.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 0.08 ശതമാനം ഇടിഞ്ഞ് 62.02 യുഎസ് ഡോളറിലെത്തി. തിങ്കളാഴ്‌ച (ഡിസംബർ 22) സെൻസെക്‌സ് 638.12 പോയിൻ്റ് അഥവാ 0.75 ശതമാനം ഉയർന്ന് എൺപത്തയ്യായിരത്തിൽ (85,567.48) ക്ലോസ് ചെയ്‌തു. നിഫ്റ്റി 206 പോയിൻ്റ് അഥവാ 0.79 ശതമാനം ഉയർന്ന് 26,000 മാർക്കിന് മുകളിൽ 26,172.40 ൽ ക്ലോസ് ചെയ്‌തു.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 89.73 ആയി. എഫ്‌ഐഐ നിക്ഷേപം പിൻവലിച്ചതും ആഭ്യന്തര ഓഹരി വിപണികളിലെ ദുർബലമായ ഓപ്പണിംഗുമാണ് ഇതിന് കാരണം. എന്നിരുന്നാലും ദുർബലമായ ഗ്രീൻബാക്കും ആഗോള അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവും പ്രാദേശിക യൂണിറ്റിലെ വലിയ നഷ്‌ടം തടഞ്ഞുവെന്ന് ഫോറെക്‌സ് വ്യാപാരികൾ പറയുന്നു.

ഇൻ്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരെ പ്രാദേശിക യൂണിറ്റ് തുടക്കത്തില്‍ 89.67 ൽ ആയിരുന്നെങ്കിലും പിന്നീട് അഞ്ച് പൈസ കുറഞ്ഞ് 89.73 ലെത്തി. തിങ്കളാഴ്‌ച (ഡിസംബർ 22) രൂപയുടെ മൂല്യം ഒരു പൈസ കുറഞ്ഞ് യുഎസ് ഡോളറിനെതിരെ 89.68 എന്ന നിലയിലെത്തിയിരുന്നു. അസംസ്‌കൃത എണ്ണ വിലയിലെ ഉയർച്ചയാണ് ആഭ്യന്തര ഓഹരി വിപണികളെ പ്രതികൂലമായി ബാധിച്ചത്.

“രൂപയുടെ മൂല്യം 89-90, 89.30-80 എന്ന പരിധിയിലും അല്‌പം ഇടിവ് തുടരുന്നു. യുഎസ് പ്രതിവാര തൊഴിൽ കണക്കുകൾ, ജിഡിപി, ഉപഭോക്തൃ ഡാറ്റ, പിസിഇ വില സൂചിക ഡാറ്റ എന്നിവ ക്രിസ്‌മസ് അവധിക്ക് മുൻപ് പരിശോധിക്കും”, എന്ന് ഫിൻറെക്‌സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപിയുടെ ട്രഷറി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു.

അതേസമയം ആറ് കറൻസികളുടെ ഒരു ബാസ്‌ക്കറ്റിനെതിരെ ഡോളർ സൂചിക 0.20 ശതമാനം ഇടിഞ്ഞ് 98.08 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡിൻ്റെ ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 0.12 ശതമാനം ഇടിഞ്ഞ് ബാരലിന് 61.99 യുഎസ് ഡോളറിലാണ് വ്യാപാരം.

ആഭ്യന്തര ഓഹരി വിപണിയിൽ സെൻസെക്‌സ് 116.57 പോയിൻ്റ് ഇടിഞ്ഞ് എൺപത്തയ്യായിരം (85,450.91) എന്ന നിലയിലും നിഫ്റ്റി 27.15 പോയിൻ്റ് ഇടിഞ്ഞ് ഇരുപത്താറായിരം (26,145.25) എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപകർ തിങ്കളാഴ്‌ച (ഡിസംബർ 22) 457.34 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

അതേസമയം തുണിത്തരങ്ങൾ, പാദരക്ഷകൾ, എഞ്ചിനീയറിംഗ്, സമുദ്രോത്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള നിരവധി ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ തീരുവ രഹിത പ്രവേശനം ലഭിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അവസാനിച്ചതായി ഇന്ത്യയും ന്യൂസിലൻഡും പ്രഖ്യാപിക്കുകയും ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here