എസ്എസ്എൽസി കഴിഞ്ഞിട്ടും എഴുതാനും വായിക്കാനും അറിയില്ലേ?;

0
2

കോഴിക്കോട്: എസ്എസ്എൽസി പാസാകുന്ന വിദ്യാർഥികളിൽ പലർക്കും അടിസ്ഥാന ഗണിതവും എഴുത്തും വായനയും അറിയില്ലെന്ന പരാതികൾ പരിഹരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ‘താരാപഥം’ പദ്ധതി നടപ്പാക്കുന്നു. ഓരോ ക്ലാസിലും വിദ്യാർഥികൾ ആർജിക്കേണ്ട അടിസ്ഥാന വിവരങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി. കുട്ടികളെ ബുദ്ധിമുട്ടിക്കാതെ സംസ്ഥാനതലത്തിൽ നടക്കുന്ന വലിയൊരു ഇടപെടലായിരിക്കും ഇതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവുകൾ അവർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് താരാപഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഠനനിലവാരം കുറഞ്ഞ കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകും. താഴെത്തട്ടിൽ നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിൽ തന്നെ പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനാൽ പത്താം ക്ലാസിൽ എത്തുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പഠന ഗുണനിലവാരം കുറവാണെന്നും വിജയശതമാനം വർധിപ്പിച്ച് കാണിക്കാൻ കുട്ടികളെ വെറുതെ വിജയിപ്പിക്കുകയാണെന്നുമുള്ള ആക്ഷേപങ്ങൾ പരിഹരിക്കാനാണ് താരാപഥം നടപ്പാക്കുന്നത്.

സർക്കാർ സ്കൂളുകളുടെ പഠനനിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി. എല്ലാവരെയും വിജയിപ്പിക്കുന്നതിന് പകരം കുട്ടികൾക്ക് കൃത്യമായ അറിവ് ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയിൽ താരാപഥം ഉൾപ്പെടുത്തിയത്. പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിൻ്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ചർച്ച ചെയ്യും. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഓരോ സ്കൂളുകളിലും പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാൽ അത് ഒഴിവാക്കിയാകും പദ്ധതി നടപ്പാക്കുക. ഇതൊരു പ്രത്യേക പരീക്ഷയല്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കം

ക്ലാസ് മുറികളിലെ പഠനത്തിൽ സാങ്കേതികവിദ്യ സംയോജിപ്പിച്ച് വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ സാക്ഷരത ശക്തിപ്പെടുത്തുന്നതിനായി കൈറ്റ് ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി ആരംഭിച്ചു. സംസ്ഥാനത്തെ എൽപി, യുപി സ്കൂളുകളിലെ ഡിജിറ്റൽ പഠനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിൻ്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഈ സംരംഭം നടപ്പാക്കുന്നത്. കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത, സ്വയം പഠനം, സർഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കാൻ പദ്ധതി സഹായിക്കും.

കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്ക് ശബ്ദസഹായവും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉയർന്ന ദൃശ്യതീവ്രതയുള്ള യൂസർ ഇൻ്റർഫേസുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പദ്ധതിയിലുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് സമഗ്രമായ ഡിജിറ്റൽ പഠന അന്തരീക്ഷം ഒരുക്കുന്നത്. ആവശ്യമായ ഹാർഡ്‌വെയർ അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ, എയ്ഡഡ് പ്രൈമറി സ്കൂളുകൾക്ക് വിദ്യാഭ്യാസപരവും സർഗാത്മകവുമായ ആപ്ലിക്കേഷനുകൾ ഉൾക്കൊള്ളുന്ന പ്രത്യേക സോഫ്റ്റ്‌വെയർ നൽകും. ജികോംപ്രിസ് എഡ്യൂടെയ്ൻമെൻ്റ് സ്യൂട്ട്, ഇ-ക്യൂബ് പോലുള്ള ഭാഷാ പഠന ഉപകരണങ്ങൾ, സംഗീതം, ഡിജിറ്റൽ പെയിൻ്റിങ്, ആനിമേഷൻ എന്നിവയ്ക്കുള്ള ആപ്ലിക്കേഷനുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൈമറി തലം മുതൽ തന്നെ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ് എന്നീ ആശയങ്ങൾ വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here