മധ്യപ്രദേശിലെ ജബൽപൂരിലെ കത്തോലിക്ക സ്കൂളിൽ അതിക്രമം. സെന്റ്. അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിൽ മതപരിവർത്തനം ആരോപിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ജയ് ശ്രീറാം വിളികളോടെ സ്കൂൾ തല്ലിത്തകർത്തു. വിദ്യാർഥികൾ സ്കൂളിലുള്ളപ്പോഴുണ്ടായ ആക്രമണം പൊലീസിനെ അറിയിച്ചിട്ടും ഇടപെട്ടില്ലെന്ന് ആക്ഷേപം. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ സ്കൂൾ കെട്ടിടത്തിന്റെ നിരവധി ജനൽച്ചില്ലുകൾ തകർക്കുകയും സ്കൂളിന്റെ മറ്റ് ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.
സ്കൂളിലെ ചില വനിതാ ജീവനക്കാരെ പള്ളിയിലെ ആരാധനകളിൽ പങ്കെടുക്കാനും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും മാനേജ്മെന്റ് നിർബന്ധിക്കുന്നതായി പരാതിപ്പെട്ടതായി ബജ്റംഗ് ദൾ പ്രവർത്തകർ ആരോപിച്ചു. ജീവനക്കാർ വിസമ്മതിച്ചപ്പോൾ മാനേജ്മെന്റ് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അവർ ആരോപിച്ചു. ഉത്തരവാദികളായ സ്കൂൾ മാനേജ്മെന്റ് ഉദ്യോഗസ്ഥർക്കും പ്രിൻസിപ്പൽ ഫാദർ സോമി ജേക്കബിനുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ പോലീസിൽ രേഖാമൂലം പരാതി നൽകി.





