ന്യൂഡൽഹി: പ്രമേഹ രോഗികൾക്ക് ആശ്വാസമായി ഡാനിഷ് ഫാർമ കമ്പനിയായ നോവോ നോർഡിസ്ക് ആഴ്ചയിലൊരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി. ‘അവിക്ലി’ (Awiqli) എന്ന് പേരിട്ടിരിക്കുന്ന ഈ ബേസൽ ഇൻസുലിൻ മുതിർന്നവരിലെ പ്രമേഹ ചികിത്സയ്ക്കായാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
700 യൂണിറ്റ്, 2,100 യൂണിറ്റ് എന്നിങ്ങനെ രണ്ട് പെൻ രൂപങ്ങളിലാണ് അവിക്ലി ലഭ്യമാക്കിയിട്ടുള്ളത്. ഒരു യൂണിറ്റിന് 3.73 രൂപയാണ് വിലയെന്ന് നോവോ നോർഡിസ്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ വിക്രാന്ത് ശ്രോത്രിയ പിടിഐയോട് പറഞ്ഞു. ഈ ആധുനിക ചികിത്സാ രീതി അവതരിപ്പിക്കുന്ന ലോകത്തെ ഏഴാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമേഹ രോഗികൾക്ക് വലിയ ആശ്വാസം
സാധാരണയായി പ്രമേഹ രോഗികൾക്ക് എല്ലാ ദിവസവും ഇൻസുലിൻ കുത്തിവയ്പ്പ് എടുക്കേണ്ടി വരാറുണ്ട്. ജീവിതകാലം മുഴുവൻ ദിവസവും ഇൻസുലിൻ എടുക്കേണ്ടി വരുമെന്ന ചിന്ത പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ടെന്ന് അവിക്ലിയുടെ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ട് ശ്രോത്രിയ വ്യക്തമാക്കി. എന്നാൽ ആഴ്ചയിലൊരിക്കൽ മാത്രം എടുത്താൽ മതി എന്ന സൗകര്യം രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇത് ഇൻസുലിൻ എടുക്കുന്നതിലുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ലഭ്യമായ ബേസൽ ഇൻസുലിനുകളേക്കാൾ മികച്ച രീതിയിൽ പ്രമേഹം നിയന്ത്രിക്കാൻ പുതിയ ഇൻസുലിന് സാധിക്കും. മരുന്നുകൾ കൂടുതൽ ഫലപ്രദവും സൗകര്യപ്രദവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്പനിയുടെ 4,500 വിതരണക്കാർ വഴി അവിക്ലി ഇന്ത്യയിലുടനീളം ലഭ്യമാകും.
കുത്തിവയ്പ്പുകളുടെ എണ്ണം കുറയും
ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട് പ്രമേഹമുള്ളവർക്ക് ദിവസേനയുള്ള കുത്തിവയ്പ്പുകൾക്ക് പകരം ആഴ്ചയിലൊരിക്കൽ മാത്രം ഇൻസുലിൻ എടുക്കാൻ കഴിയുന്നതോടെ, ഒരു വർഷം വേണ്ടിവരുന്ന കുത്തിവയ്പ്പുകളുടെ എണ്ണം 365ൽ നിന്ന് 52 ആയി കുറയുമെന്ന് കമ്പനി അറിയിച്ചു. ഒരു നൂറ്റാണ്ടിലേറെയായി ഇൻസുലിൻ ചികിത്സ കൂടുതൽ ലളിതവും സുരക്ഷിതവും രോഗികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതുമാക്കാൻ നോവോ നോർഡിസ്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രോത്രിയ പറഞ്ഞു.
ആഴ്ചയിലൊരിക്കൽ മാത്രം നൽകാവുന്ന ഇൻസുലിൻ എന്നത് ഈ മേഖലയിലെ വലിയൊരു സ്വപ്നമായിരുന്നു. അതിപ്പോൾ ഇന്ത്യയിൽ യാഥാർഥ്യമായിരിക്കുകയാണ്. അവിക്ലിയിലൂടെ കൂടുതൽ ആളുകൾക്ക് മികച്ച ആരോഗ്യവും ജീവിതനിലവാരവും ഉറപ്പാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമേഹ ചികിത്സാ രംഗത്ത് വലിയൊരു മാറ്റത്തിനാണ് അവിക്ലിയുടെ വരവോടെ തുടക്കമാകുന്നത്. ഇൻസുലിൻ ഐകോഡെക് (Insulin icodec) എന്നറിയപ്പെടുന്ന ഈ മരുന്ന് ശരീരത്തിൽ ദീർഘനേരം പ്രവർത്തിക്കുന്ന തരത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹ രോഗികൾ
ആഗോളതലത്തിൽ തന്നെ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇന്ത്യയിലുള്ളത്. അതിനാൽ അവിക്ലിയുടെ വരവ് രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഐസിഎംആർ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 10 കോടിയിലധികം (101 മില്യൺ) ആളുകളാണ് പ്രമേഹ ബാധിതരായിട്ടുള്ളത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഡിസംബറിൽ ടൈപ്പ് രണ്ട് പ്രമേഹ ചികിത്സയ്ക്കുള്ള ‘ഒസെംപിക്’ (Ozempic) എന്ന ഇൻസുലിനും കമ്പനി പുറത്തിറക്കിയിരുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഈ ഇൻസുലിൻ ആഗോളതലത്തിൽ തന്നെ വലിയ ജനപ്രീതി നേടിയിട്ടുണ്ട്.







