ലോകത്തെ ഏറ്റവും മാരകമായ അർബുദങ്ങളിലൊന്നായ പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ പുതിയ മരുന്നിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്ഡിഎ) അംഗീകാരം. ഡയറക്സോൺറാസിബ് എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്ന് പാൻക്രിയാറ്റിക് കാൻസർ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്.
റവല്യൂഷൻ മെഡിസിൻസ് എന്ന കമ്പനിയാണ് റസോങ്ക് എന്ന ബ്രാൻഡ് നാമത്തിൽ ഈ മരുന്ന് വിപണിയിൽ എത്തിക്കുന്നത്. പ്രതിദിനം കഴിക്കേണ്ട ഈ ഗുളികയുടെ ഒരു മാസത്തെ ഡോസിന് ഏകദേശം 39,800 ഡോളർ ആണ് ചെലവ് വരുന്നത്. പാൻക്രിയാറ്റിക് കാൻസർ ബാധിതരിൽ തൊണ്ണൂറ് ശതമാനത്തിലധികം പേരിലും മുഴകൾ വളരാൻ കാരണമാകുന്ന പരിവർത്തനം സംഭവിച്ച പ്രോട്ടീനുകളെ തടയുകയാണ് ഈ മരുന്ന് ചെയ്യുന്നത്. പതിറ്റാണ്ടുകളായി മരുന്ന് നിർമാണ കമ്പനികൾക്ക് കണ്ടെത്താൻ കഴിയാതിരുന്ന ഒരു ചികിത്സാ രീതിയാണിത്.
മറ്റ് ചികിത്സകളോട് പ്രതികരിക്കാത്തതും കാൻസർ ശരീരമാസകലം വ്യാപിച്ചതുമായ അഞ്ഞൂറ് രോഗികളിലാണ് കമ്പനിയുടെ ധനസഹായത്തോടെ പഠനം നടത്തിയത്. പുതിയ മരുന്ന് പരീക്ഷിച്ച രോഗികൾക്കും കീമോതെറാപ്പിക്ക് വിധേയരായവർക്കും ഇടയിലാണ് പഠനം നടത്തിയത്. പുതിയ ചികിത്സ ലഭിച്ച രോഗികൾ ശരാശരി 13.2 മാസം ജീവിച്ചപ്പോൾ കീമോതെറാപ്പി സ്വീകരിച്ചവർ 6.7 മാസം മാത്രമാണ് ജീവിച്ചത്. പുതിയ മരുന്ന് ഉപയോഗിച്ചവരിൽ പാർശ്വഫലങ്ങൾ വളരെ കുറവായിരുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. ചർമത്തിലെ തടിപ്പ്, വായിലെ വ്രണങ്ങൾ, വയറിളക്കം, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയാണ് പ്രധാന പാർശ്വഫലങ്ങൾ. ഈ മരുന്ന് രോഗം പൂർണമായും ഭേദമാക്കില്ലെങ്കിലും ചികിത്സാ രംഗത്തെ വലിയൊരു മുന്നേറ്റമാണെന്ന് ഫ്രെഡ് ഹച്ച് കാൻസർ സെൻ്ററിലെ ഡോക്ടർ ആൻഡ്രൂ കോവ്‌ലർ വ്യക്തമാക്കി.
മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിന് മുൻപ് കണ്ടെത്താൻ പ്രയാസമായതിനാലാണ് പാൻക്രിയാറ്റിക് കാൻസർ ഏറ്റവും മാരകമായ അർബുദങ്ങളിലൊന്നാകുന്നത്. മുൻ സെനറ്റർ ബെൻ സാസ് തനിക്ക് ഈ മരുന്ന് കഴിച്ചതിലൂടെ വേദന കുറഞ്ഞതായി സിബിഎസ് ചാനലിലെ പരിപാടിയിൽ വ്യക്തമാക്കിയതോടെയാണ് മരുന്നിന് വലിയ ജനശ്രദ്ധ ലഭിച്ചത്. ഇതോടെ ഔദ്യോഗിക അംഗീകാരത്തിന് മുൻപ് തന്നെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന രോഗികൾക്ക് മരുന്ന് നൽകാൻ എഫ്ഡിഎ അനുമതി നൽകിയിരുന്നു. ലക്ഷ്യമിട്ട തീയതിക്കും ആറ് മാസം മുൻപാണ് മരുന്നിന് അംഗീകാരം നൽകിയതെന്ന് എഫ്ഡിഎ അധികൃതർ ബുധനാഴ്ച വ്യക്തമാക്കി. രോഗികൾക്ക് എത്രയും വേഗം ഫലപ്രദമായ ചികിത്സകൾ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ അടിസ്ഥാന കടമയെന്ന് എഫ്ഡിഎ ആക്ടിങ് കമ്മിഷണർ കൈൽ ഡയമൻ്റാസ് പ്രസ്താവനയിൽ അറിയിച്ചു.
വിവിധതരം കീമോതെറാപ്പികൾ ഫലപ്രദമായ മറ്റ് കാൻസറുകളിൽ നിന്ന് വ്യത്യസ്തമായി പാൻക്രിയാറ്റിക് കാൻസറിനെ നേരിടുക എന്നത് വൈദ്യശാസ്ത്രത്തിന് വലിയ വെല്ലുവിളിയായിരുന്നു. കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്ന റാസ് ജീൻ കുടുംബത്തിലെ മാറ്റങ്ങളെയാണ് പുതിയ മരുന്ന് ലക്ഷ്യമിടുന്നത്. ഇതിൽ കെആർഎഎസ് മാറ്റങ്ങളാണ് പാൻക്രിയാറ്റിക് കാൻസർ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.
പരിവർത്തനം സംഭവിച്ച പ്രോട്ടീനുകളിൽ മരുന്നുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത ഘടനയായതിനാൽ ഇതിന് മരുന്നില്ലെന്നായിരുന്നു കാലങ്ങളായി കരുതിയിരുന്നത്. എന്നാൽ കെആർഎഎസ് ഉപവിഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്മാത്രാ പശ ഉപയോഗിച്ചാണ് റവല്യൂഷൻ മെഡിസിൻസ് ഈ മരുന്ന് വികസിപ്പിച്ചത്. കാലിഫോർണിയയിലെ റെഡ്‌വുഡ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ശ്വാസകോശ കാൻസർ ഉൾപ്പെടെയുള്ള മറ്റ് അർബുദങ്ങൾക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. ഈ മരുന്നിൻ്റെ വരവ് മറ്റ് കമ്പനികൾക്കും പുതിയ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ഭാവിയിൽ മറ്റ് കാൻസറുകളിലും ഈ രീതിയിലുള്ള പരീക്ഷണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നും കാലിഫോർണിയ ആസ്ഥാനമായുള്ള സിറ്റി ഓഫ് ഹോപ്പ് ഓറഞ്ച് കൗണ്ടിയിലെ ഡോക്ടർ പഷ്തൂൺ കാസി പറഞ്ഞു.







