കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് കൊടുക്കരുത്! നിരോധിച്ച് കേന്ദ്ര സർക്കാർ,

0
5

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ കഫ് സിറപ്പ് കഴിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചുമ, ജലദേഷം എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് മന്ത്രാലയം.

നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകുന്നതിൽ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ക്ലോർഫെനിറാമൈൻ മലേറ്റ്, ഫെനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അടങ്ങിയ ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ മരുന്നുകൾ ഉപയോഗിക്കുന്നതിലാണ് വിലക്ക്. ഓഗസ്‌റ്റ് 18ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ മാസം കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും ജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് 1945ലെ ഡ്രഗ് റൂൾസില്‍ ഭേദഗതി വരുത്തിയിരുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് കഫ് സിറപ്പുകൾ വാങ്ങാനാകില്ലെന്നും, ചുമ മരുന്നിന് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് അടുത്ത മുന്നറിയിപ്പുമായി മന്ത്രാലയം എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് മധ്യപ്രദേശിലെ 20ലധികം കുട്ടികൾ കഫ് സിറപ്പ് കഴിച്ച് മരിച്ചത്. രാജസ്ഥാനിലും മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇന്ത്യയിൽ നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിപണനം ചെയ്യുന്ന മരുന്നുകൾക്കും ഇത് ബാധമായിരിക്കും. ലേബലുകളിലും പാക്കേജ് ഇൻസേർട്ടുകളിലും “നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഫിക്‌സഡ്-ഡോസ് കോമ്പിനേഷൻ ഉപയോഗിക്കരുത്” എന്ന മുന്നറിയിപ്പ് നിർമാതാക്കൾ പ്രധാനമായും പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് (ഡിടിഎബി) ആണ് ഇത് ശുപാർശ ചെയ്‌തത്.

2025ല്‍ ഡിഎഥിലിന്‍ ഗ്ലൈക്കോള്‍, എഥിലിന്‍ ഗ്ലൈക്കോള്‍, തുടങ്ങിയ വിഷാംശമുള്ള വസ്‌തുക്കള്‍ മരുന്നുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. ഇവ ചുമ മരുന്നില്‍ മധുരം ലഭിക്കാനായി ഉപയോഗിക്കുന്നവയാണ്. ഈ രാസവസ്‌തുക്കള്‍ കുട്ടികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാണെന്ന് കണ്ടെത്തി. ഡിഇജി എന്ന വിഷബാധയെ തുടർന്നാണ് മധ്യപ്രദേശിലെ കുട്ടികൾ മരണപ്പെട്ടത്. 2022ലും ഇന്ത്യയിൽ നിർമിച്ച പീഡിയാട്രിക് സിറപ്പുകളെച്ചൊല്ലിയുണ്ടായ വിവാദമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം പ്രകാരം കുട്ടികളിൽ ഒരു പ്രത്യേക നിശ്ചിത-ഡോസ് കോമ്പിനേഷൻ ഉപയോഗിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഒരു ആൻ്റിഹിസ്റ്റാമൈൻ ആണ് ക്ലോർഫെനിറാമൈൻ മലേറ്റ്. അതേസമയം ഫെനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് ഒരു ഡീകോംഗെസ്‌റ്റൻ്റായും ഉപയോഗിക്കാറുണ്ട്. കൂടാതെ പാരസെറ്റമോൾ പോലുള്ള മരുന്നുകളുമായി സംയോജിപ്പിച്ച് പനി, അലർജി ലക്ഷണങ്ങൾ എന്നിവയ്‌ക്കും ചിലർ കഴിക്കാറുണ്ട്. ഇത്തരം മരുന്നുകളെക്കുറിച്ചുള്ള ആശങ്ക വർഷങ്ങളായി നിലനിൽക്കുന്നുണ്ട്.

“ആദ്യ വെല്ലുവിളി ഫോർമുലേഷനുകളുടെ എണ്ണത്തിലുള്ള വർധനവാണ്. ക്ലോർഫെനിറാമൈൻ മലേറ്റ്, ഫെനൈലെഫ്രിൻ ഹൈഡ്രോക്ലോറൈഡ് എന്നിവയുമായുള്ള എല്ലാ ഫിക്സഡ്-ഡോസ് കോമ്പിനേഷനുകൾ ഉള്ള മരുന്നുകൾ തിരിച്ചറിയണം. ശേഷം അവയുടെ ലേബലുകൾ അപ്‌ഡേറ്റ് ചെയ്യണം. നിർമാതാക്കൾ, സിഡിഎസ്‌സിഒ, സംസ്ഥാന റെഗുലേറ്റർമാർ എന്നിവരുടെ ഏകോപനം ആവശ്യമാണെന്ന്” ആരോഗ്യ മന്ത്രാലയത്തിലെ ഉപദേശക സമിതി അംഗമായ ഡോ ഗാർഗ് ഇടിവി ഭാരതിനോട് വ്യക്തമാക്കി.

നാല് വയസിന് താഴെയുള്ള കുട്ടികളിൽ ഒരു പ്രത്യേക ക്ലോർഫെനിറാമൈൻ-ഫെനൈലെഫ്രിൻ പീഡിയാട്രിക് ഡ്രോപ്പ്സ് ഫോർമുലേഷൻ്റെ നിർമാതാക്കൾ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ CDSCO സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ ഡ്രഗ് റെഗുലേറ്റർമാരോട് നിർദ്ദേശിച്ചിരുന്നു. ശിശുരോഗ വിദഗ്‌ധരെ സംബന്ധിച്ചിടത്തോളം, ഒന്നോ രണ്ടോ സജീവ ചേരുവകളുടെ സാന്നിധ്യം മാത്രമല്ല ആശങ്ക. മറിച്ച് ഒരു കുട്ടിയിൽ അവ ഉണ്ടാക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ട്.

അതേസമയം മൾട്ടി-ഇൻഗ്രിൻ്റ് സിറപ്പുകൾ മാതാപിതാക്കൾക്ക് അവരുടെ കുട്ടിക്ക് ഏത് മരുന്നാണ് ലഭിക്കുന്നതെന്ന് കൃത്യമായി അറിയാൻ ബുദ്ധിമുട്ടാകും. അതിനാൽ പനിക്കോ ജലദോഷത്തിനോ ഉള്ള മരുന്ന് ഒരു കുട്ടികൾക്ക് നൽകുമ്പോൾ ഡോക്‌ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം. “കുട്ടികളുടെ പ്രായം, ഭാരം, ക്ലിനിക്കൽ ആവശ്യകത എന്നിവ അനുസരിച്ചാണ് മരുന്നുകൾ തെരഞ്ഞെടുക്കേണ്ടത്. പല കേസുകളിലും, സാധാരണ വൈറൽ ചുമയും ജലദോഷവും സ്വയം ഭേദമാകുന്നവയാണ്. അതിനാൽ ശ്രദ്ധാപൂർവ്വം നിർദ്ദേശിക്കുന്നത് വളരെ പ്രധാനമാണ്,” എന്ന് പ്രശസ്‌ത ആരോഗ്യ വിദഗ്‌ധ ഡോ സുനീല ഗാർഗ് പറഞ്ഞു.

“കുട്ടികളിൽ മരന്നുകളുടെ ഉപയോഗം വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നു. അതിനാൽ സർക്കാർ ആവശ്യമായ ബോധവത്‌ക്കരണ ക്ലാസുകളും മറ്റും നൽകേണ്ടി വന്നേക്കാം. സിറപ്പുകൾ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്” എന്ന് ശിശുരോഗ വിദഗ്‌ധനായ ഡോ ദേബാശിഷ് ​​ദാസ് അധികാരി കൂട്ടിച്ചേർത്തു. സർക്കാരിനെ സംബന്ധിച്ചിടത്തോളം, അടുത്ത പരീക്ഷണം നിർമ്മാതാക്കൾ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. പഴയതും പുതിയതുമായ സ്റ്റോക്കുകൾ കണ്ടെത്തുകയും ഡോക്‌ടർമാർക്കും ഫാർമസിസ്‌റ്റുകൾക്കും വ്യക്തമായ മാർഗനിർദ്ദേശം നൽകുകയും വേണമന്ന് ഡോ ഗാർഗ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here