
ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസിലേക്ക്. രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി ഉച്ചയോടെ സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. സെഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡനിൽ വൃക്ഷത്തൈ നട്ട് സന്ദർശനത്തിന് തുടക്കം കുറിക്കും. കൂടാതെ സീഷെൽസ് കോസ്റ്റ് ഗാർഡ് ബേസിലെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
രാത്രി പ്രസിഡൻ്റ് ഡോ പാട്രിക് ഹെർമിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദർശനം. കിഴക്കൻ ആഫ്രിക്കൻ ദ്വീപ രാഷ്ട്രമായ സീഷെൽസിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദർശനത്തിന് മുന്നോടിയായി, വിപുലമായ സജ്ജീകരണങ്ങളാണ് തലസ്ഥാന നഗരമായ വിക്ടോറിയയിൽ ഒരുക്കിയിട്ടുള്ളത്.
രാജ്യത്തിൻ്റെ ദേശിയ ദിനത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം എത്തുന്നതിന് മുന്നോടിയായി, വിക്ടോറിയ-മാഹെ പ്രദേശത്തുടനീളം ഇന്ത്യൻ പ്രവാസികൾ മോദിയ്‌ക്ക് സ്വാഗതം അറിയിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ചു. ‘ബൈൻവേണി മോദി’ – സീഷെൽസ് ക്രിയോളിൽ ‘മോദിയെ സ്വാഗതം ചെയ്യുന്നു’ – ‘ഇന്ത്യൻ പ്രവാസികൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു’ തുടങ്ങിയ പോസ്റ്ററുകളാണ് നഗരത്തിലുടനീളമുള്ളത്. 2015 ൽ ആയിരുന്നു മോദി അവസാനമായി രാജ്യത്ത് സന്ദർശനം നടത്തിയത്.
ജൂൺ 27 മുതൽ ജൂൺ 29 വരെയാണ് സന്ദർശനം. രാജ്യത്തിൻ്റെ ദേശിയ ദിനത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ ഇന്ത്യൻ സായുധ സേനയുടെ ഒരു സംഘവും രണ്ട് ഇന്ത്യൻ നാവിക കപ്പലുകളും പങ്കെടുക്കും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പ്രതിരോധ, സമുദ്ര പങ്കാളിത്തത്തിന് അടിവരയിടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സന്ദർശന വേളയിൽ, ഇന്ത്യ-സീഷെൽസ് സഹകരണത്തിൻ്റെ പൂർണ അവലോകനവും അന്തർദേശീയ വിഷയങ്ങളിൽ കാഴ്‌ചപ്പാടുകളും പങ്കുവയ്‌ക്കും. പ്രസിഡൻ്റഅ ഹെർമിനിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. രാജ്യത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയിലും സീഷെൽസ് ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഇന്ത്യയും സീഷെൽസും തമ്മിലുള്ള ശക്തവും നിലനിൽക്കുന്നതുമായ സൗഹൃദം വീണ്ടും ഉറപ്പിക്കുന്നതിനോടൊപ്പം വൈവിധ്യമാർന്ന മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കും. ഇരു രാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സീഷെൽസ് ഒരു മൂല്യവത്തായ സമുദ്ര അയൽക്കാരനാണെന്നും ‘വിഷൻ മഹാസാഗറി’ലും ആഗോള തലത്തിലുമുള്ള പ്രതിബദ്ധതയിലും ഇന്ത്യ പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “എൻ്റെ സുഹൃത്തും സീഷെൽസ് റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റുമായ ശ്രീ. ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം, സീഷെൽസിൻ്റെ ദേശീയ ദിനത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ വിശിഷ്‌ടാതിഥിയായി പങ്കെടുക്കാൻ 2026 ജൂൺ 27 മുതൽ 29 വരെ ഞാൻ സീഷെൽസിലേക്ക് ഒരു സംസ്ഥാന സന്ദർശനം നടത്തും,” യാത്രയ്‌ക്ക് മുന്നോടിയായി മോദി എക്‌സിൽ കുറിച്ച വാക്കുകളാണിവ.








