ശ്വാസകോശ കാൻസർ ചികിത്സയിൽ നിർണായക മുന്നേറ്റം;

0
6

ശ്വാസകോശ കാൻസർ ചികിത്സാ രംഗത്ത് നിർണായക കാൽവെപ്പുമായി റോഷ് ഫാർമ ഇന്ത്യ (Roche Pharma India). രാജ്യത്തെ ആദ്യത്തെ സബ്ക്യൂട്ടേനിയസ് (തൊലിക്കടിയിൽ നൽകുന്ന) ഇമ്മ്യൂണോതെറാപ്പി മരുന്നായ ടെസെൻട്രിക് എസ്.സി (Tecentriq SC – atezolizumab) ഇന്ത്യയിൽ പുറത്തിറക്കി. മണിക്കൂറുകൾ നീളുന്ന പരമ്പരാഗത ഇൻട്രാവീനസ് (IV) ഇൻഫ്യൂഷനുകൾക്ക് പകരമായി, വെറും ഏഴ് മിനിറ്റിനുള്ളിൽ രോഗികൾക്ക് നൽകാൻ കഴിയുമെന്നതാണ് ഈ പുതിയ മരുന്നിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

ചികിത്സാ സമയം ഏകദേശം ഏഴ് മിനിറ്റായി കുറയ്ക്കുന്നതിലൂടെ, കാൻസർ രോഗികളുടെ ചികിത്സാ അനുഭവത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടെസെൻട്രിക് എസ്.സിക്ക് സാധിക്കും. ഇത് ചികിത്സാ സമയം ഏകദേശം 80 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് പരോക്ഷ ചെലവുകൾ കുറയ്ക്കാനും, ദീർഘദൂര യാത്രകൾ ഒഴിവാക്കാനും ഇത് വഴിയൊരുക്കുന്നു.

രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ആശുപത്രികളിൽ ചെലവഴിക്കേണ്ടി വരുന്ന സമയം ഗണ്യമായി കുറയ്ക്കാൻ ഈ പുതിയ കണ്ടെത്തലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ ശ്വാസകോശ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മരുന്ന് വലിയൊരു ആശ്വാസമാണ് നൽകുന്നത്.

രോഗികൾക്ക് കൂടുതൽ ആശ്വാസം
ആഗോളതലത്തിൽ നടത്തിയ പഠനങ്ങളും സബ്ക്യൂട്ടേനിയസ് ചികിത്സാരീതിക്കാണ് രോഗികൾ കൂടുതൽ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കുന്നു. 2024-ൽ നടന്ന യൂറോപ്യൻ ലങ് കാൻസർ കോൺഗ്രസിൽ (ELCC) അവതരിപ്പിച്ച IMscin002 പഠന റിപ്പോർട്ട് പ്രകാരം, അഞ്ചിൽ നാല് രോഗികളും പരമ്പരാഗത ഐ.വി ചികിത്സയേക്കാൾ ടെസെൻട്രിക് എസ്.സി തിരഞ്ഞെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചു.

ക്ലിനിക്കുകളിൽ കുറഞ്ഞ സമയം മാത്രം ചെലവഴിച്ചാൽ മതിയാകും എന്നതും, കൂടുതൽ സൗകര്യപ്രദമാണെന്നതും, മാനസിക സമ്മർദം കുറയ്ക്കുന്നു എന്നതുമാണ് ഇതിന് പ്രധാന കാരണമായി രോഗികൾ ചൂണ്ടിക്കാണിക്കുന്നത്. ഐ.വി ചികിത്സയെ അപേക്ഷിച്ച് സബ്ക്യൂട്ടേനിയസ് രീതിക്ക് അസ്വസ്ഥതകളും വേദനയും ബുദ്ധിമുട്ടുകളും വളരെ കുറവാണെന്നും വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്[1][2]. കൂടാതെ, 2023-ലെ ESMO-യിൽ അവതരിപ്പിച്ച IMscin001 പഠനത്തിൽ, 90 ശതമാനം ആരോഗ്യ പ്രവർത്തകരും എസ്.സി ഫോർമുലേഷൻ നൽകാൻ എളുപ്പമുള്ളതാണെന്ന് അഭിപ്രായപ്പെട്ടു. 75 ശതമാനം പേർ ഇത് ആരോഗ്യ പ്രവർത്തകരുടെ സമയം ലാഭിക്കാൻ സഹായിക്കുമെന്നും വിശ്വസിക്കുന്നു.

കാൻസർ രോഗികളുടെ ചികിത്സാ രംഗത്ത് ഇമ്മ്യൂണോതെറാപ്പി വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് മെദാന്തയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. സജ്ജൻ രാജ്പുരോഹിത് വ്യക്തമാക്കി. എന്നാൽ പരമ്പരാഗത ഐ.വി ചികിത്സ രോഗികൾക്ക് ദീർഘനേരം വേണ്ടിവരുന്നതും ബുദ്ധിമുട്ടേറിയതുമാണ്. ഇത് ആശുപത്രികളിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

തുടർച്ചയായുള്ള ആശുപത്രി സന്ദർശനങ്ങളും നീണ്ട ചികിത്സാ സമയവും കാൻസർ പരിചരണത്തിൻ്റെ മാനസികവും ശാരീരികവുമായ ഭാരം വർധിപ്പിക്കുന്നു. എന്നാൽ സബ്ക്യൂട്ടേനിയസ് രീതിയിലൂടെ രോഗികൾക്ക് വളരെ വേഗത്തിലും എളുപ്പത്തിലും ചികിത്സ നൽകാൻ കഴിയും. ഇത് അവരുടെ മൊത്തത്തിലുള്ള ചികിത്സാ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം കാത്തിരിപ്പ് സമയവും ചികിത്സയിലെ കാലതാമസവും കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ കാൻസറുകൾക്കായി ഇൻട്രാവീനസ് (IV), സബ്ക്യൂട്ടേനിയസ് (SC) ഫോർമുലേഷനുകളുള്ള ലോകത്തിലെ ആദ്യത്തെയും ഏകയുമായ PD-(L)1 ഇൻഹിബിറ്ററാണ് ടെസെൻട്രിക് എസ്.സി. 2023-ൽ എം.എച്ച്.ആർ.എ (MHRA) യും തുടർന്ന് 2024-ൽ യു.എസ്.എഫ്.ഡി.എ (USFDA) യും ഇതിന് അംഗീകാരം നൽകിയിരുന്നു. നിലവിൽ 85-ലധികം രാജ്യങ്ങളിൽ ടെസെൻട്രിക് എസ്.സിക്ക് അംഗീകാരമുണ്ട്.

ഇന്ത്യയിൽ, അഡ്ജുവൻ്റ്, മെറ്റാസ്റ്റാറ്റിക് ശ്വാസകോശ കാൻസറുകൾക്ക് (NSCLC) ഉപയോഗിക്കുന്നതിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ടെസെൻട്രിക് എസ്.സിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ കാൻസർ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, നൂതനമായ ഈ ചികിത്സാരീതി ഇന്ത്യൻ ആരോഗ്യമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here