കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

0
19

തിരുവനന്തപുരം: കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സംസ്ഥാന സർക്കാർ വേണ്ടെന്നുവച്ച 950 ഇ-ബസുകൾ സ്വന്തമാക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അടിയന്തരമായി സമർപ്പിക്കാൻ ഗതാഗത മന്ത്രി സി.പി. ജോൺ കെ.എസ്.ആർ.ടി.സിയോട് നിർദേശിച്ചു.

കേന്ദ്ര സർക്കാരിന്റെ ഇ-ബസ് പദ്ധതിയുടെ ഭാഗമായി 2024ൽ കേരളത്തിലെ പത്ത് നഗരങ്ങൾക്കായി 950 ഇ-ബസുകൾ അനുവദിക്കാൻ സമ്മതം നൽകിയിരുന്നു. എന്നാൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന കെ.ബി. ഗണേശ്‌കുമാർ പദ്ധതി വേണ്ടെന്നുവച്ചിരുന്നു. സംസ്ഥാനത്ത് ആവശ്യത്തിന് ബസുകളുണ്ടെന്നായിരുന്നു അന്നത്തെ വിശദീകരണം.

പിന്നീട് 145 ഡീസൽ ബസുകൾ വാങ്ങുകയും 180 ബസുകൾ കൂടി വാങ്ങുന്നതിനായി ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നു.

സ്വകാര്യ കമ്പനികളുടെ ഡ്രൈവർമാരോടുകൂടിയാകും ഇ-ബസുകൾ ലഭിക്കുക. കിലോമീറ്ററിന് 54 രൂപയാണ് ചെലവ്. ഇതിൽ 22 രൂപ കേന്ദ്രസർക്കാർ വഹിക്കും. ബാക്കി 32 രൂപ സംസ്ഥാന സർക്കാർ നൽകണം. കണ്ടക്ടറെ നിയമിക്കേണ്ട ചുമതല സംസ്ഥാനത്തിനായിരിക്കും.

സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

ഇ-ബസുകൾ കൂടുതലായി ഉപയോഗിച്ചാൽ ഇന്ധനവില വർധന മൂലമുള്ള അധിക ബാധ്യതയും കുറയ്ക്കാനാകുമെന്നാണ് ഗതാഗത വിദഗ്ധരുടെ അഭിപ്രായം.

പദ്ധതിപ്രകാരം 2025 മുതൽ 2029 വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് 38,000 ഇ-ബസുകൾ നൽകും. 12 വർഷത്തെ പരിപാലന ഗ്യാരന്റിയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഒരു തവണ ചാർജ് ചെയ്താൽ 350 കിലോമീറ്റർ വരെ ബസുകൾ ഓടിക്കാനാകും.

ഡ്രൈവർ, ശമ്പളം, ചാർജിംഗ്, നികുതി, ഇൻഷുറൻസ് എന്നിവയുടെ ചെലവ് സ്വകാര്യ കമ്പനികളായിരിക്കും വഹിക്കുക. സംസ്ഥാന സർക്കാർ കണ്ടക്ടറെ നിയമിച്ച് കിലോമീറ്ററിന് എട്ട് രൂപ വേതനം നൽകണം.

കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് 150 വീതം ബസുകളും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ നഗരങ്ങൾക്ക് 100 വീതവും പദ്ധതിയിൽ നിർദേശിച്ചിട്ടുണ്ട്. ചേർത്തല, കായംകുളം, കോട്ടയം നഗരങ്ങൾക്ക് 50 വീതം ബസുകളുമാണ് പരിഗണനയിൽ.

ഡീസൽ ബസുകളുടെ കിലോമീറ്റർ ചെലവ് 51 രൂപയാകുമ്പോൾ ഇ-ബസുകൾക്ക് 27 രൂപ മാത്രമാണെന്നാണ് കണക്കുകൾ.

“കേന്ദ്ര പദ്ധതികളോട് മുഖംതിരിക്കില്ല. ഫയലുകൾ പരിശോധിച്ച് ബസുകൾ നേടാൻ ശ്രമിക്കും,” എന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here