26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള പ്രതികാരമായി 2025-ൽ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ദിനത്തിൽ ഭീകരവാദത്തെ പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിൽ രാജ്യം ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി മെയ് ഏഴിന് പുലർച്ചെയാണ്, പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് കൃത്യമായ വ്യോമ, മിസൈൽ ആക്രമണങ്ങളുടെ ഒരു പരമ്പരയായ ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ ആരംഭിച്ചത്.
ഇന്ത്യയുടെ ശക്തമായ നിലപാടിന്റെ പ്രതിഫലനം
ഓപ്പറേഷൻ വേളയിൽ സായുധ സേന അതുല്യമായ ധീരതയും കൃത്യതയും ദൃഢനിശ്ചയവുമാണ് പ്രകടിപ്പിച്ചതെന്ന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു. ഇത് ഭീകരവാദത്തോടുള്ള ഇന്ത്യയുടെ ശക്തമായ നിലപാടിനെയും ദേശീയ സുരക്ഷയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സായുധ സേനകളുടെ പ്രൊഫഷണലിസം, തയ്യാറെടുപ്പ്, ഏകോപിത ശക്തി എന്നിവ പ്രകടമാക്കിയതായും, അതേസമയം സേനകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഏകോപനവും പ്രതിരോധത്തിൽ സ്വാശ്രയത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ നേട്ടങ്ങളും എടുത്തുകാണിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ പരാജയപ്പെടുത്താനും അത് പ്രാപ്തമാക്കുന്ന ആവാസവ്യവസ്ഥയെ തകർക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി സോഷ്യൽ മീഡിയ പ്രചരണം
ഈ ദിനത്തിന്റെ സ്മരണയ്ക്കായി പ്രധാനമന്ത്രിയും മറ്റു നിരവധി എൻ.ഡി.എ നേതാക്കളും സോഷ്യൽ മീഡിയയിലെ തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഓപ്പറേഷൻ സിന്ദൂർ ലോഗോയിലേക്ക് മാറ്റിയിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ശക്തമായ സന്ദേശമായാണ് ഓപ്പറേഷൻ സിന്ദൂരിനെ വ്യാപകമായി വിലയുരുത്തിയിരുന്നത്. പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം, ഇന്ത്യൻ സായുധ സേന ഡ്രോണുകൾ, മിസൈൽ സംവിധാനങ്ങൾ, നിരീക്ഷണ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള യുദ്ധ ശേഷികൾ എന്നിവയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് തയ്യാറെടുപ്പുകൾ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.






