ശതാദ്രു ദത്ത തൃണമൂൽ കോൺഗ്രസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നു.

0
58

ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ ഇന്ത്യൻ പര്യടനത്തിന്റെ സംഘാടകനായ ശതാദ്രു ദത്ത തൃണമൂൽ കോൺഗ്രസിനെതിരെ (TMC) 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുന്നു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് അദ്ദേഹം ഈ കടുത്ത നീക്കവുമായി രംഗത്തെത്തിയത്.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയുടെ സന്ദർശനവേളയിലുണ്ടായ സംഘർഷങ്ങളെത്തുടർന്ന് ശതാദ്രു ദത്ത 37 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.തന്റെ മൂന്ന് വർഷത്തെ കഠിനാധ്വാനം തൃണമൂൽ കോൺഗ്രസ് നശിപ്പിച്ചുവെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് മാത്രം തൃണമൂൽ കോൺഗ്രസ് ശിക്ഷിക്കപ്പെട്ടുവെന്ന് കരുതരുതെന്നും, നിയമപരമായ പോരാട്ടം സുപ്രീം കോടതി വരെ കൊണ്ടുപോകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

മന്ത്രിയുടെ ഇടപെടൽ മെസ്സിയെ പ്രകോപിപ്പിച്ചു

ബംഗാളിലെ മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിനെതിരെയും ശതാദ്രു ദത്ത രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. മെസ്സിയുടെ സന്ദർശനവേളയിൽ മന്ത്രിയും അനുയായികളും താരത്തിനൊപ്പം ഫോട്ടോ എടുക്കാനും മറ്റും തിരക്ക് കൂട്ടിയത് മെസ്സിയെ പ്രകോപിപ്പിച്ചു. മന്ത്രിയുടെ ഈ പെരുമാറ്റം സ്റ്റേഡിയത്തിലെ കാണികളെ ചൊടിപ്പിക്കുകയും ഇത് വലിയ തോതിലുള്ള അക്രമസംഭവങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

ഇതോടെ മെസ്സിയുടെ സന്ദർശനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഫോട്ടോ എടുക്കരുതെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അധികാരം ഉപയോഗിച്ച് മന്ത്രി അത് ലംഘിക്കുകയായിരുന്നുവെന്നും ഇതിന് അദ്ദേഹം മറുപടി പറയേണ്ടി വരുമെന്നും ദത്ത പറഞ്ഞു.

മനോജ് തിവാരിയുടെ വിമർശനം

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ടിഎംസി നേതാവുമായിരുന്ന മനോജ് തിവാരിയും അരൂപ് ബിശ്വാസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. കായികരംഗത്തെക്കുറിച്ച് പ്രാഥമിക അറിവ് പോലുമില്ലാത്ത ആളാണ് ബിശ്വാസെന്നും സംസ്ഥാനത്തിന്റെ കായിക നയം നടപ്പിലാക്കുന്നത് അദ്ദേഹം തടസ്സപ്പെടുത്തിയെന്നും തിവാരി കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളിൽ 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയത്. ആകെ 207 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണം പിടിച്ചെടുത്തത്. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here