2023ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കി കേന്ദ്രം;

0
31

ന്യൂഡൽഹി: 2023 ൽ പാർലമെൻ്റ് പാസാക്കിയ വനിതാ സംവരണ നിയമം ( നാരിശക്തി വന്ദൻ അധിനിയം ) പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഈ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചിരിക്കെയാണ് കേന്ദ്ര നീക്കം. ഭേദഗതി പാസ് ആകില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.

2023ൽ പാസാക്കിയ ബിൽ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും കേന്ദ്രത്തിൻ്റേത് വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

വനിതാ സംവരണ ഭേദഗതി ബില്ലിൻ്റെ മറവിൽ മണ്ഡലപുനർനിർണയം നടത്താനുള്ള നീക്കം വിജയിക്കില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിയമം പ്രാബല്യത്തിലാക്കിയത്. ഭരണഘടനാഭേദഗതി ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം സർക്കാരിനില്ല.

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കാൻ സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. നിയമം പൂർണ്ണതോതിൽ നടപ്പിലാക്കണമെങ്കിൽ ആദ്യം ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കണം. അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് മണ്ഡല പുനർനിർണയം നടത്തിയാൽ മാത്രമേ വനിതാ സംവരണം പ്രായോഗികമാക്കാൻ സാധിക്കൂ.

അതേസമയം വനിത ബില്ലിൽ ഒരു ഒത്തുതീർപ്പും ഇല്ലെന്നും സർക്കാർ പുതിയ നിർദ്ദേശങ്ങളൊന്നും വെച്ചിട്ടില്ല എന്നും കോൺഗ്രസ് പ്രതികരിച്ചു. ബില്ലിനെതിരെ വോട്ട് ചെയ്യും എന്ന നിലപാടിൽ മാറ്റമില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്കാണ് നടക്കുക. ഇന്നലെ പത്തു മണിക്കൂറിലധികമാണ് സഭയി ചർച്ച നീണ്ടത് വോട്ടിങ്ങിനു ശേഷമാണ് ബില്ല് ചർച്ചയ്ക്കെടുത്തത്. ബില്ലിനോട് എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്നലെ വിയോജിപ്പ് അറിയിച്ചു.

മണ്ഡല പുനർനിർണ്ണയവുമായി വനിതാ സംവരണ ബിൽ കൂട്ടികലർത്താനുള്ള നീക്കം ഉപേക്ഷിക്കണം എന്നാണ് ഇന്ത്യ സഖ്യം വാദിക്കുന്നത്. ഇപ്പോഴത്തെ 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നല്കുന്നതേ അംഗീകരിക്കൂ. സംസ്ഥാനങ്ങളുടെ സീറ്റ് അനുപാതം കുറയ്ക്കാതെ മണ്ഡലങ്ങൾ മാറ്റി നിശ്ചയിക്കാം എന്നാണ് സർക്കാർ നിർദ്ദേശിച്ചത്. ഇതിൽ ഗ്യാരൻ്റി നല്കാം എന്നും പ്രധാനമന്ത്രി അറിയിച്ചു. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ അനുപാതം കുറയില്ല എന്ന പ്രസ്താവന അമിത് ഷായും നല്കി കേരളത്തിൽ സീറ്റുകൾ 30 ആയും തമിഴ്നാട്ടിൽ 59 ആയും ഉയരും എന്നാണ് അമിത് ഷാ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here