തളിപ്പറമ്പ്: റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് വൻ സംഭാവന പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തിന്റെ മഹത്വവും പ്രത്യേകതകളും വീണ്ടും ശ്രദ്ധാകേന്ദ്രമായി. ക്ഷേത്രദർശനത്തിനിടെ 3 കോടി രൂപ സംഭാവന നൽകിയ അദ്ദേഹം, പിന്നീട് നവീകരണ പ്രവർത്തനങ്ങൾക്ക് കൂടി 12 കോടി രൂപ നൽകാൻ തീരുമാനിച്ചു.
ത്രേതായുഗത്തോളം പഴക്കമുള്ളതായി കരുതപ്പെടുന്ന രാജരാജേശ്വര ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണെന്നാണ് വിശ്വാസം. പെരിഞ്ചെല്ലൂർ എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രത്തിൽ ശ്രീരാമൻ ദർശനം നടത്തിയെന്ന ഐതിഹ്യവും പ്രചരിച്ചിരിക്കുന്നു. ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഭക്തർ എത്തുന്ന പ്രധാന സന്നിധിയാണ് ഇത്.
ക്ഷേത്രത്തിലെ 14 അടി ഉയരമുള്ള വെങ്കല ശിവപ്രതിമയും ശ്രദ്ധേയമാണ്. 4200 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമ ശില്പി ഉണ്ണി കാനായി നാലുവർഷം കൊണ്ടാണ് നിർമിച്ചത്.
രാജാക്കന്മാരുടെ കാലം മുതൽ ഭരണാധികാരികളുടെ പ്രിയ സന്നിധിയായി തുടരുന്ന ഈ ക്ഷേത്രത്തിൽ നിരവധി പ്രമുഖർ ദർശനം നടത്തിയിട്ടുണ്ട്. ജയലളിത, അമിത് ഷാ, യെഡിയൂരപ്പ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ സന്ദർശനങ്ങളും ശ്രദ്ധേയമാണ്.
ഭക്തി, ഐതിഹ്യം, പൈതൃകം എന്നിവയുടെ സമന്വയമാണ് രാജരാജേശ്വര ക്ഷേത്രത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഇതാണ് അനന്ത് അംബാനിയെ ആകർഷിച്ചതെന്നാണ് വിലയിരുത്തൽ.







