ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണം നൽകാനാകില്ല, ഐഡി കാർഡും നിർബന്ധം

0
39

ന്യൂഡൽഹി: ദേശീയ പാതകളിൽ ഏപ്രിൽ 10 മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിൻ്റെ തീരുമാനം. ടോൾ നിരക്ക്, വാഹന രേഖകൾ, ഹൈവേകളിലെ സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ മാർഗനിർദേശങ്ങൾ. ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയ സർക്കാർ രേഖകൾ ടോൾ പ്ലാസകളിലും ഹൈവേ ചെക്ക്‌പോസ്റ്റുകളിലും നിർബന്ധമായും ഹാജരാക്കണം.

ടോളുകളിൽ ഐഡി പരിശോധന

ടോൾ പ്ലാസകളിലും ചെക്ക്‌പോസ്റ്റുകളിലും നിർബന്ധിത ഐഡി പരിശോധനയുണ്ടാകും. യാത്രക്കാർ സർക്കാർ നൽകിയ സാധുവായ ഐഡി കാർഡ് നിർബന്ധമായും കാണിക്കണം. ഹൈവേയിലെ ഓരോ വാഹനത്തിൻ്റെയും ഉടമയെയും ഡ്രൈവറെയും വേഗത്തിൽ കണ്ടെത്താനും സുരക്ഷ വർധിപ്പിക്കാനുമാണിത്. ഐഡി കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിഴ അടക്കേണ്ടിവരികയോ യാത്ര തടയുകയോ ചെയ്യും. വാഹന മോഷണം, കള്ളക്കടത്ത്, അനധികൃത ഗതാഗതം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ടോൾ ബൂത്തുകളിൽ പണമില്ല

പുതിയ നിയമപ്രകാരം ടോൾ ബൂത്തുകളിൽ പണമിടപാടുകൾ പൂർണമായും നിരോധിച്ചു. ഏപ്രിൽ 10 മുതൽ ഫാസ്‌ടാഗ്, യുപിഐ, ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് രീതികളിലൂടെ മാത്രമായിരിക്കും ടോൾ പിരിക്കുക. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് യുപിഐ വഴി പണമടയ്ക്കാം. എന്നാൽ നാഷണൽ ഹൈവേ ഫീസ് നിയമത്തിലെ 14-ാം ചട്ടപ്രകാരം ഉയർന്ന ടോൾ നിരക്കോ പിഴയോ നൽകേണ്ടിവരും. വരുമാന നഷ്ടത്തിലേക്ക് നയിക്കുന്ന പണച്ചോർച്ച ഇല്ലാതാക്കാനും ഗതാഗതം വേഗത്തിലാക്കാനും പുതിയ സംവിധാനം സഹായിക്കും. ഇതുവരെ ഫാസ്‌ടാഗ് എടുക്കാത്തവർ ഉടൻ തന്നെ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറണം.

ഹൈവേ പട്രോളിങ് കർശനം

വാഹന രേഖകൾ പരിശോധിക്കാൻ ഹൈവേ പട്രോളിങ് വിഭാഗം കർശന പരിശോധന നടത്തും. ഇൻഷുറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ നിരീക്ഷിക്കാൻ മിന്നൽ പരിശോധനകളുണ്ടാകും. നിയമം പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഹൈവേകളിലൂടെ കടന്നുപോകുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണിത്.

ഇതിനുപുറമെ ടോൾ പ്ലാസകളിലും പ്രധാന ഹൈവേ ജംക്ഷനുകളിലും ആധുനിക സിസിടിവി കാമറകളും ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനങ്ങളും സജ്ജീകരിക്കും. നിയമലംഘനങ്ങൾ കണ്ടെത്താനും വാഹനങ്ങൾ തത്സമയം ട്രാക്ക് ചെയ്യാനും ഈ സാങ്കേതികവിദ്യകൾ അധികാരികളെ സഹായിക്കും.

ചരക്ക് ഗതാഗതത്തിന് വേഗം

പുതിയ നിയന്ത്രണങ്ങൾ ചരക്ക് ഗതാഗത മേഖലയ്ക്കും വലിയ മാറ്റങ്ങൾ കൊണ്ടുവരും. ട്രക്ക് ഡ്രൈവർമാരും മറ്റ് ഗതാഗത തൊഴിലാളികളും പണരഹിത ടോൾ സംവിധാനങ്ങളിലേക്കും കർശനമായ ഐഡി പരിശോധനകളിലേക്കും വളരെ വേഗം മാറേണ്ടതുണ്ട്. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാമെങ്കിലും ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയുന്നത് ലോജിസ്റ്റിക്സ് മേഖലയ്ക്ക് വലിയ കരുത്തേകും. യാത്രാസമയം ലാഭിക്കുന്നതിലൂടെ വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും ഇന്ധനലാഭം ഉറപ്പാക്കാനും സാധിക്കും. ഡിജിറ്റൽ ഇടപാടുകൾ നിർബന്ധമാക്കുന്നതിലൂടെയും വാഹന രേഖകൾ കർശനമായി പരിശോധിക്കുന്നതിലൂടെയും സുതാര്യവും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആഗോള നിലവാരത്തിലേക്ക് രാജ്യത്തെ ഹൈവേകളെ ഉയർത്തുകയെന്ന വിശാലമായ കാഴ്‌ചപ്പാടിൻ്റെ ഭാഗമായാണ് ഈ നിർണായക നവീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here