എൽപിജി പ്രതിസന്ധി അവസാനിക്കുന്നോ? ബുക്കിങ് കുറഞ്ഞതായി കേന്ദ്രം,

0
49

എൽപിജി പ്രതിസന്ധിയെക്കുറിച്ച് പെട്രോളിയം – പ്രകൃതിവാതക മന്ത്രാലയം കൂടുതൽ വിവരങ്ങൾ പങ്കുവച്ചു. പരിഭ്രാന്തി നിറഞ്ഞ ബുക്കിങ് ഇപ്പോൾ കുറഞ്ഞു. രാജ്യത്തുടനീളം ആവശ്യത്തിന് ഗ്യാസ് സ്റ്റോക്കുകൾ ഉണ്ടെങ്കിലും സ്ഥിതിഗതികൾ ആശങ്കാജനകമാണ്. മാർച്ച് 19ന് ഏകദേശം 5.5 ദശലക്ഷം സിലിണ്ടറുകൾ ബുക്ക് ചെയ്തതായി പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.

  • പശ്ചിമേഷ്യൻ സംഘർഷം.
  • എൽപിജി ബുക്കിങ് കുറഞ്ഞതായി കേന്ദ്രം.
  • ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞു.
എൽപിജി ബുക്കിങ് കുറഞ്ഞതായി കേന്ദ്രം.(ഫോട്ടോസ്- TNN & Agencies)
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി പ്രതിസന്ധി തുടരുന്നതിനിടെ ബുക്കിങ് കുറഞ്ഞതായി കേന്ദ്രം. പരിഭ്രാന്തികൊണ്ട് പ്രതിദിന ബുക്കിങ് 89 ലക്ഷം വരെയായിരുന്നത് 55 ലക്ഷമായി കുറഞ്ഞു. രാജ്യത്തുടനീളം ആവശ്യത്തിന് എൽപിജി സ്റ്റോക്കുണ്ടെന്ന സൂചനകളാണ് കേന്ദ്ര സർക്കാർ നൽകുന്നത്.

മാർച്ച് 19ന് ഏകദേശം 5.5 ദശലക്ഷം സിലിണ്ടറുകൾ ബുക്ക് ചെയ്തതായി പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. നിലവിൽ ഏകദേശം 7,500 ഉപഭോക്താക്കൾ എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് മാറി. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 11,300 ടൺ വാണിജ്യ എൽപിജി ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു. 18 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചതായും സുജാത ശർമ്മ പറഞ്ഞു. നിരീക്ഷണം വർധിപ്പിക്കുന്നതിനായി 32 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൺട്രോൾ റൂമുകളും ജില്ലാതലത്തിൽ മോണിറ്ററിങ് കമ്മിറ്റികളും സർക്കാർ സ്ഥാപിച്ചിട്ടുണ്ട്.

ഇറാൻ-ഇസ്രായേൽ സഘർഷം 20-ാം ദിവസം; പണം പിൻവലിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനും നിയന്ത്രണമോ?

ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി 913 ഇന്ത്യക്കാർ മടങ്ങുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് പങ്കുവെച്ച് ഒമാൻ, മലേഷ്യ, ഫ്രാൻസ്, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചുവെന്ന് രന്ധീർ ജയ്‌സ്വാൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകേണ്ടതിന്റെ ആവശ്യകതയെ എല്ലാ നേതാക്കളും പിന്തുണച്ചു. ഒമാൻ സുൽത്താനുമായി പ്രധാനമന്ത്രി സംസാരിക്കുകയും ഈദ് ആശംസകൾ നേരുകയും ചെയ്തു. ഒമാന്റെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും ലംഘനത്തെ അപലപിച്ചു. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി മടങ്ങാൻ സഹായിക്കുന്നതിൽ ഒമാന്റെ പങ്കിനെ അഭിനന്ദിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹോർമുസിൽ പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷിപ്പിങ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു. പേർഷ്യൻ ഗൾഫ് മേഖലയിലെ 22 കപ്പലുകളും 611 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും അവർ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 80 – 85 ശതമാനം കൈകാര്യം ചെയ്യുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എൽപിജിയുടെ 60% ത്തിലധികവും വിദേശത്ത് നിന്നാണ് വരുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന 167 കിലോമീറ്റർ നീളമുള്ള ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ പെട്രോളിയം വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ അവരുടെ കയറ്റുമതിക്കായി ഹോർമുസിനെ ആശ്രയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here