ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ശശി തരൂർ

0
14

അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർവീണ്ടും രംഗത്തെത്തി. യുദ്ധത്തോടുള്ള ഇന്ത്യയുടെ മൗനം ഭീരുത്വമല്ലെന്നും മറിച്ച് അത് ഉത്തരവാദിത്തമുള്ള നയതന്ത്രമാണെന്നും തരൂർ വ്യക്തമാക്കി. ‘ഇന്ത്യൻ എക്സ്പ്രസ്സിൽ’ എഴുതിയ ലേഖനത്തിലാണ് തൻ്റെ പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി തരൂർ കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

യുദ്ധത്തെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ന്യായീകരിക്കാനാവില്ലെന്നും ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന പരമാധികാരം, അധിനിവേശ വിരുദ്ധത എന്നീ തത്വങ്ങൾക്ക് വിരുദ്ധമാണിതെന്നും തരൂർ ലേഖനത്തിൽ സമ്മതിക്കുന്നുണ്ട്. എങ്കിലും മേഖലയിലെ യാഥാർത്ഥ്യങ്ങളും ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളും പരിഗണിക്കുമ്പോൾ സർക്കാരിന്റെ സംയമനം ശരിയായ നീക്കമാണെന്ന് അദ്ദേഹം വാദിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഇത്തരം മൗനങ്ങൾ പലപ്പോഴും ഭീരുത്വമായി വ്യാഖ്യാനിക്കപ്പെടാറുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇത് ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബോധപൂർവമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാരും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെയുള്ളവരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു.

ഏകപക്ഷീയമായ സൈനിക നീക്കങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കണമെന്നും മൗനം പാലിക്കുന്നത് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള പിന്മാറ്റമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിമർശിച്ചിരുന്നു. ഖമേനിയുടെ വധത്തിൽ സർക്കാർ പുലർത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും അത് ധാർമ്മികമായ പരാജയമാണെന്നുമാണ് സോണിയ ഗാന്ധി ആരോപിച്ചത്. എന്നാൽ വെറും വാചകക്കസർത്തുകൾക്ക് വേണ്ടി രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക താത്പര്യങ്ങളും പണയം വെക്കാനാവില്ലെന്നാണ് തരൂരിന്റെ പക്ഷം.

നയതന്ത്ര പ്രായോഗികതയുടെ പ്രാധാന്യം

മുൻ നയതന്ത്രജ്ഞൻ കൂടിയായ തരൂർ, അമേരിക്കയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് എത്രത്തോളം നിർണ്ണായകമാണെന്ന് ലേഖനത്തിലൂടെ ഓർമ്മിപ്പിച്ചു. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിൽ അമേരിക്കയുമായുള്ള ബന്ധം ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഏതു നിമിഷവും നിലപാടുകൾ മാറ്റിമറിക്കാൻ സാധ്യതയുള്ള ട്രംപിനെ എതിർക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമാകില്ല. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ വാഷിംഗ്ടണുമായി സഹകരണം ആവശ്യമാണ്.

അതേസമയം ഗൾഫ് രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധവും അവിടെ ജോലി ചെയ്യുന്ന 90 ലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷയും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാചകക്കസർത്തുകളിലൂടെ അമേരിക്കയെയും ഇസ്രായേലിനെയും അപലപിക്കുന്നത് 200 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും പ്രവാസികളിൽ നിന്നുള്ള വരുമാനത്തെയും ബാധിച്ചേക്കാം. ഇത്തരം പ്രത്യാഘാതങ്ങളെ നേരിടാൻ ഇന്ത്യ പ്രാപ്തമല്ലാത്ത സാഹചര്യത്തിൽ ആദർശവാദത്തേക്കാൾ പ്രായോഗികതയ്ക്കാണ് മുൻഗണന നൽകേണ്ടതെന്ന് തരൂർ വ്യക്തമാക്കുന്നു. മുൻപും പ്രധാനമന്ത്രിയുടെ ഭീകരവിരുദ്ധ നയങ്ങളെ തരൂർ പുകഴ്ത്തിയിട്ടുണ്ട്. പുതിയ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തെ കൂടുതൽ ചൊടിപ്പിക്കാൻ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here