ന്യൂഡൽഹി: ഗാർഹിക എൽപിജി ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ ബുക്ക് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ലഭിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി സിലിണ്ടർ വിതരണം പല സംസ്ഥാനങ്ങളിലും മുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിവരങ്ങൾ പങ്കുവച്ചത്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി ഡെലിവറി രണ്ടര ദിവസത്തിനുള്ളിൽ നടക്കും. ജനങ്ങൾ പരിഭ്രാന്തരാകുകയോ സിലിണ്ടറുകൾ പൂഴ്ത്തിവെക്കുകയോ ചെയ്യരുതെന്ന് കേന്ദ്രം പറഞ്ഞു. 100 ശതമാനം ആഭ്യന്തര എൽപിജി വിതരണം ഉറപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചു.
നിലവിൽ ഗാർഹിക എൽപിജി വിതരണത്തിനാണ് മുൻഗണന നൽകുന്നതെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (മാർക്കറ്റിങ് & ഓയിൽ റിഫൈനറി) സുജാത ശർമ്മ പറഞ്ഞു. “നിലവിൽ എൽപിജി ഗാർഹിക മേഖലയിലേക്കാണ് കൂടുതലായി എത്തിക്കുക. ഗാർഹികമല്ലാത്ത എൽപിജി ആവശ്യമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. ലഭ്യമായ എൽപിജി ന്യായമായും സുതാര്യമായും വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പദ്ധതി അന്തിമമാക്കുന്നതിന് കമ്മിറ്റി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും കൂടിയാലോചന നടത്തിവരികയാണ്” – എന്ന് സുജാത ശർമ്മ പറഞ്ഞു. രണ്ട് എൽഎൻജി കാർഗോകൾ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് സുജാത ശർമ്മ കൂട്ടിച്ചേർത്തു.
എൽപിജി പ്രതിസന്ധി തുടർന്ന ഈ കാലയളവിൽ രാജ്യത്ത് 25 ശതമാനം എൽപിജി ഉത്പാദനം രാജ്യത്ത് വർധനവുണ്ടായി. രണ്ട് എൽഎൻജി കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിലേക്ക് എത്തുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ റഷ്യയിൽ നിന്ന് 30 മില്യൺ ബാരൽ എണ്ണ വാങ്ങിയതായാണ് റിപ്പോർട്ട്.
ഗാർഹിക ആവശ്യത്തിനുള്ള എൽപിജികളുടെ വിതരണം ഏകദേശം 2.5 ദിവസമായി തുടരുന്നതിനാൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് പരിഭ്രാന്തി ആവശ്യമില്ലെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സർക്കാർ നടപടികളുടെ ഫലമായി എൽപിജി ഉൽപാദനത്തിൽ 25 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ അസംസ്കൃത എണ്ണ വിതരണം സുരക്ഷിതമാണെന്ന് സർക്കാർ ബുധനാഴ്ച പറഞ്ഞു. എൽപിജി ലഭ്യതയിൽ പരിഭ്രാന്തരാകരുത്. ന്യായമായ വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും മൂലം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എൽപിജി ക്ഷാമം രൂക്ഷമാകുകയാണ്.








