കേരളത്തിലെ സാധാരണക്കാരുടെ അടുക്കള ബജറ്റിന് തിരിച്ചടിയായി പാൽ വില വർധിപ്പിക്കാൻ ഒരുങ്ങി മിൽമ.
ലിറ്ററിന് നാല് രൂപയുടെ വർധനവ് ആവശ്യപ്പെട്ടുകൊണ്ട് മിൽമ ഭരണസമിതി സർക്കാരിന് കത്ത് നൽകി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ വിലവർധന നടപ്പിലാക്കണമെന്ന കടുത്ത സമ്മർദ്ദത്തിലാണ് മിൽമ.
കാലിത്തീറ്റയുടെ അമിതമായ വിലവർധനവും പരിപാലന ചിലവും കാരണം ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
ഈ സാഹചര്യം കണക്കിലെടുത്ത് പാൽ വില ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കാമെന്ന് വിദഗ്ധ സമിതി നേരത്തെ തന്നെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
മിൽമ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ വില വർധനവ് പരിഗണിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ സൂചിപ്പിച്ചിരുന്നു.
ഇതോടെ സർക്കാർ അനുമതി ലഭിച്ചാലുടൻ പുതിയ വില നിലവിൽ വരും.
വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന ലാഭവിഹിതം ആർക്കൊക്കെ ലഭിക്കുമെന്ന കാര്യത്തിൽ മിൽമയ്ക്ക് വ്യക്തമായ ധാരണയുണ്ട്.
ലിറ്ററിന് 4 രൂപ കൂട്ടുകയാണെങ്കിൽ അതിൽ 2.40 രൂപയും നേരിട്ട് കർഷകന്റെ കൈകളിലേക്ക് എത്തുന്ന രീതിയിലാണ് ക്രമീകരണം.
ബാക്കിയുള്ള തുക പാൽ സൊസൈറ്റികൾക്കും ഏജന്റുമാർക്കും വിതരണക്കാർക്കുമായി വീതിച്ചു നൽകും.
കർഷകരെ ഡയറി മേഖലയിൽ നിലനിർത്താൻ ഈ സാമ്പത്തിക സഹായം അത്യാവശ്യമാണെന്നാണ് മിൽമയുടെ വാദം.
നിലവിൽ ഒരു ലിറ്ററർ പാലിന് 52 രൂപയാണ് കേരളത്തിൽ ഈടാക്കുന്നത്. പുതിയ വർധനവ് വരുന്നതോടെ ഇത് 56 രൂപയിലേക്ക് എത്തും.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം പാൽ വിലയും കൂടുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രഹരമായിരിക്കും.
എന്നാൽ അയൽ സംസ്ഥാനങ്ങളിലെ പാൽ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ കർഷകർക്ക് മികച്ച വില ഉറപ്പാക്കാനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.








