പ്രധാനമന്ത്രി തിരുപ്പറംകുണ്ഡ്രം ക്ഷേത്രം സന്ദർശിച്ചേക്കും

0
26
മാർച്ച് ഒന്നിന് തമിഴ്നാട്ടിലെ മധുരയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രശസ്തമായ തിരുപ്പറംകുണ്ഡ്രം മുരുകൻ ക്ഷേത്രം സന്ദർശിച്ചേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി ബിജെപി പ്രവർത്തകരെയും ഭക്തരെയും അണിനിരത്തി വലിയ ആവേശത്തിനാണ് പാർട്ടി നേതൃത്വം തയാറെടുക്കുന്നത്. വിമാനത്താവളത്തിന് സമീപമുള്ള മണ്ടേല നഗറിൽ നടക്കുന്ന എൻഡിഎയുടെ ഈ വർഷത്തെ രണ്ടാമത്തെ വലിയ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. അഞ്ചു ലക്ഷത്തിലധികം ആളുകൾ ഈ റാലിയിൽ പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രാമ ശ്രീനിവാസൻ അറിയിച്ചത്.
ക്ഷേത്ര സന്ദർശനവും ദീപം വിവാദവും‌
തിരുപ്പറംകുണ്ഡ്രം കുന്നിൻ മുകളിൽ കാർത്തിക ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ ദീപം തെളിക്കാനുള്ള തടസങ്ങൾ മാറുമെന്ന് ഭക്തർ പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.മാർച്ച് 2ന് പൗർണമി ദിനത്തിൽ തിരുപ്പറംകുണ്ഡ്രം കുന്നിന് ചുറ്റും ‘ഗിരിവലം’ നടത്താൻ നൈനാർ നാഗേന്ദ്രൻ പാർട്ടി പ്രവർത്തകരോടും മുരുക ഭക്തരോടും ആഹ്വാനം ചെയ്തു.
തമിഴ്നാട്ടിലെ ക്ഷേത്ര ഭരണത്തിൽ ഡിഎംകെസർക്കാർ അഴിമതി നടത്തുന്നുവെന്ന് ബിജെപി വക്താവ് എഎൻഎസ് പ്രസാദ് ആരോപിച്ചു. എച്ച്ആർ ആന്റ് സി ഇ വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് ആയിരം കോടിയിലധികം രൂപ വകമാറ്റിയെന്നും കാർത്തിക ദീപം തടഞ്ഞതിലൂടെ ഡിഎംകെ ഭരണത്തിന് ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി തിരുപ്പറംകുണ്ഡ്രം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. പ്രധാനമന്ത്രി മോദിയും എടപ്പാടി പളനിസാമിയും ചേരുന്ന ‘ഡബിൾ എഞ്ചിൻ’ സർക്കാർ തമിഴ്നാട്ടിൽ മാറ്റം കൊണ്ടുവരുമെന്നും പ്രസാദ് അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here