നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുമരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിൽ ഉറച്ച് കുടുംബം. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് ഇന്നലെ മരണപ്പെട്ടത്. സിസേറിയനിലൂടെ പുറത്തെടുത്തതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. സിസേറിയൻ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഓപ്പറേഷൻ നടത്തിയ ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ആരോഗ്യ വകുപ്പിന്റെ നടപടിയിൽ തൃപ്തരല്ല. ഡോക്ടർക്ക് നിർബന്ധിത അവധി എന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. ഡോക്ടറെ അറസ്റ്റ് ചെയ്യണം. ഡോക്ടറെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം പറഞ്ഞു. നടപടിയുണ്ടാ.നടപടിയുണ്ടായില്ലെങ്കിൽ ആശുപത്രിയിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
16 തീയതിയാണ് നിരഞ്ജനയെ അഡ്മിറ്റ് ചെയ്തത്. പ്രസവം നടക്കുമെന്ന് പറഞ്ഞ് അവളെ കഷ്ടപ്പെടുത്തി, 12 മണിക്ക് സിസേറിയൻ ചെയ്യുമെന്ന് പറഞ്ഞതാണ്, എന്നിട്ട് ചെയ്തത് 2 മണി കഴിഞ്ഞിട്ടാണ്. അനസ്ത്യേഷ്യ നൽകി 5 മിനിറ്റിനകം സിസേറിയൻ നടത്തി. അങ്ങേയറ്റം ധാർഷ്ട്യത്തോടെയായിരുന്നു ഡോക്ടറുടെ പെരുമാറ്റം . 36 വയസിൽ പ്രസവിക്കൻ പറ്റില്ല എന്ന ന്യായികരണം ആണ് നൽകിയത്. നേരത്തെ കുഴപ്പം ഉണ്ടായിരുന്നെങ്കിൽ മറ്റ് ആശുപത്രിയിലേക്ക് വിടുമായിരുന്നില്ലെയെന്നും നിരജ്ഞനയുടെ ഭർത്താവിന്റെ കുടുംബം ചോദിച്ചു. അതേസമയം, യുവതിയുടെ പ്രായക്കൂടുതൽ പ്രസവം സങ്കീർണമാക്കിയെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം.








