
രാജ്യങ്ങളുടെ അതിര്‍ വരമ്പുകള്‍ക്കുമപ്പുറത്ത് നിന്നും കിലോമീറ്ററുകള്‍ താണ്ടി ഇന്ത്യയിൽ പറന്നെത്തുന്ന ദേശാടന പക്ഷികള്‍ നിരവധിയാണ്. സൈബീരിയൻ പക്ഷികളായ സൈബീരിയൻ കൊക്കുകൾ, ഗ്രേറ്റർ ഫ്ലമിംഗോ, ഡെമോയിസെൽ കൊക്ക് എന്നിവ കൂടാതെ അനേകം പക്ഷികളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.
എല്ലാ വർഷവും പതിവ് തെറ്റിക്കാതെ ഇവ എത്തുന്ന ഒരു സ്ഥലമുണ്ടിവിടെ. വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പ്രകൃതി ഭംഗിയും മറ്റുമുള്ള ഒരിടം. മൂടൽ മഞ്ഞിൽ മൂടികിടക്കുന്ന ഒരു പ്രദേശം. അതിന് ഒത്ത നടുവിൽ വലിയ പുഴ. ചെറിയ തോണിയിലും കൊട്ടവഞ്ചിയിലും വേണം പുഴ കടക്കാൻ. എന്തിന് ഇത്ര സാഹസം വേണമെന്ന് ചിന്തിക്കാൻ വരട്ടെ….
ജീവിതത്തിൽ എപ്പോഴെങ്കില്ലും കണ്ടിരിക്കേണ്ട കുറച്ച് അതിഥികളുണ്ടിവിടെ. വേറെ ആരുമല്ല, ദേശാടന പക്ഷികളാണ്. അവയെ തൊട്ടടുത്ത് കണ്ടാൽ എങ്ങനെയിരിക്കും. കാണാൻ മാത്രമല്ല, തൊടാനും തീറ്റ കൊടുക്കാനും സാധിച്ചാലോ? ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സന്ദർശകർക്കായി ഈ കാഴ്‌ച വിരുന്ന് ഒരുക്കിയിരിക്കുന്നത്.
ലോകപ്രശസ്‌ത ത്രിവേണി സംഗമം നടക്കുന്നതിവിടയാണെന്നതും മറ്റൊരു പ്രത്യേകതയാണ്. നിരവധി സഞ്ചാരിളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. സാധാരണ നവംബർ മുതലാണ് ഇവിടെ സൈബീരിയൻ പക്ഷികളും മറ്റും എത്തുന്നത്. ദേശാടന പക്ഷികളുടെ വലിയ കൂട്ടം തന്നെ കാണും ഇവിടെ. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളാണ് അപൂർവ്വ സംഗമം കാണാൻ ഇവിടെ എത്തുന്നത്.
മനോഹര കാഴ്‌ചയെന്ന് സന്ദർശകർ
എല്ലാം വർഷവും ഈയൊരു കാഴ്‌ച പതിവാണ്. പക്ഷികളുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രയാഗ്‌രാജിലെ നിവാസികൾ ഏറെ സന്തോഷത്തോടെയാണ് പക്ഷികളെ സ്വാഗതം ചെയ്യുന്നത്. നവംബറിൽ വരുന്ന ദേശാടന പക്ഷികൾ മാർച്ച് വരെ കാണുമെന്ന് ഒരു പ്രദേശവാസി പറഞ്ഞു.
പക്ഷികൾ ഒരു പ്രധാന ആകർഷണമാണ്. എല്ലാ വർഷവും നവംബറിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് മുമ്പാണ് അവ ഇവിടെയെത്തുന്നത്. എല്ലാ സന്ദർശകരും, തീർഥാടകരും, നാട്ടുകാരും അവയ്ക്ക് ഭക്ഷണം നൽകുകയും അവയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് തീർഥാടന പുരോഹിതൻ ശിവകാന്ത് ത്രിപാഠി പറഞ്ഞു.
ഈ പക്ഷികളെ വർഷത്തിൽ ഒരിക്കൽ മാത്രമേ ഇവിടെ കാണാൻ കഴിയൂ. ദീപാവലിക്ക് ശേഷം ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് വരെ അവ ഇവിടെ ഉണ്ടാകും. ഈ മനോഹരമായ കാഴ്‌ച കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും പോലും ആളുകൾ ഇവിടെ എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബീരിയൻ കൊക്കുകൾ
വെള്ള തൂവലുകളാണ് സൈബീരിയൻ കൊക്കുകളുടെ പ്രത്യേകത. ശൈത്യകാലത്താണ് ഈ കൊക്കുകൾ ഇന്ത്യയിലേക്ക് എത്തുന്നത്. റഷ്യ, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുന്നത്. ഈ ദേശാടന പക്ഷികൾ ഇപ്പോൾ വംശനാശ ഭീഷണി നേരിടുകയാണെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഗ്രേറ്റർ ഫ്ലമിംഗോ
അരയന്ന കുടുംബത്തിലെ ഏറ്റവും വലിയ ഇനമാണ് ഗ്രേറ്റർ ഫ്ലമിംഗോ. പിങ്ക് നിറമുള്ള തൂവലുകൾ, നീളമുള്ള കഴുത്ത്, നീളമുള്ള കാലുകൾ എന്നിവയാണ് ഇതിൻ്റെ മറ്റൊരു സവിശേഷത. ഇവ വടക്കൻ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലാണ് കൂടുതൽ കാണുന്നത്. അവയുടെ ഭക്ഷണത്തിൽ നിന്നാണ് അവയ്ക്ക് പിങ്ക് നിറം ലഭിക്കുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഗ്രേറ്റ് വൈറ്റ് പെലിക്കൻ
ചതുപ്പുനിലങ്ങളിലും ആഴം കുറഞ്ഞ തടാകങ്ങളിലും കാണപ്പെടുന്ന ദേശാടന കിളികളിലൊന്നാണ് ഗ്രേറ്റ് വൈറ്റ് പെലിക്കൻ. യൂറോപ്പ്, റശ്യ, ആഫ്രിക്ക,ഇന്ത്യ എന്നിവിടങ്ങളിലാണ് കൂടുതൽ കാണുന്നത്. ശൈത്യകാലത്താണ് ഗ്രേറ്റ് വൈറ്റ് പെലിക്കൻ ഇന്ത്യയിലേക്ക് എത്തുന്നത് ഈ സമയത്ത് പ്രധാനമായും അസം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇവയെ കാണാം.





