ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

0
17

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

തിരുവനന്തപുരം:
പാങ്ങോട് മിലിട്ടറി ക്യാമ്പ്‌ൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

ഇതിന്റെ ഭാഗമായി ഓഫീസേഴ്‌സ് മെസ്സിൽ ജോലി ചെയ്യുന്ന സൈനികർ ഉൾപ്പെടെ 20 പേരുടെ വിരലടയാളങ്ങൾ പോലീസ് രേഖപ്പെടുത്തി.

നഷ്ടപ്പെട്ട ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ല് ഫ്രെയിമിൽ പതിഞ്ഞിരുന്ന വിരലടയാളങ്ങളുമായി താരതമ്യം ചെയ്യുന്നതിനാണ് ക്യാമ്പിനകത്തുള്ള ജീവനക്കാരുടെ വിരലടയാളങ്ങൾ ശേഖരിച്ചത്.

വരും മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണത്തിൽ നിർണായക പുരോഗതി ഉണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

സംഭവവുമായി ബന്ധപ്പെട്ട് ഓഫീസേഴ്‌സ് മെസ്സിലെ കുക്കിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

ബുധനാഴ്ച രാത്രി അതീവ സുരക്ഷാ മേഖലയിലുണ്ടായിരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്.

ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് നഷ്ടമായതെന്ന് അധികൃതർ വ്യക്തമാക്കി.

ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ 1929-ൽ സംസ്ഥാന സർക്കാർ കൈമാറിയവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ക്യാമ്പിൽ നടന്ന ഒരു പാർട്ടിക്കു ശേഷമാണ് മോഷണം നടന്നതെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.

മോഷണത്തിന് പിന്നിൽ ക്യാമ്പിനകത്തുള്ളവരുടെ സഹായമുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.

ക്യാമ്പിനകത്തുള്ളവരുടെ പിന്തുണയില്ലാതെ ഇത്ര കർശന സുരക്ഷയുള്ള പ്രദേശത്ത് നിന്ന് ആനക്കൊമ്പുകൾ മോഷ്ടിക്കുന്നത് അസാധ്യമാണെന്ന വിലയിരുത്തലുമുണ്ട്.

കനത്ത സുരക്ഷാസംവിധാനമുള്ള ക്യാമ്പിൽ അന്വേഷണത്തിനായി എത്താൻ പോലും മുൻകൂട്ടി അനുമതി ആവശ്യമായ സാഹചര്യമാണുള്ളത്.

സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുകയാണ്. കൺടോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്തേക്ക് കടത്തിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഓഫീസേഴ്‌സ് മെസ്സും പരിസര പ്രദേശങ്ങളും വ്യാപകമായി പരിശോധിച്ചെങ്കിലും ഇതുവരെ ആനക്കൊമ്പുകൾ കണ്ടെത്താനായിട്ടില്ല.

ക്യാമ്പിനകത്ത് പരിശോധന നടത്തുന്നതിലെ നിയന്ത്രണങ്ങൾ അന്വേഷണത്തെ കൂടുതൽ വെല്ലുവിളിയാക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here