വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുളള ധനസഹായം 10 ലക്ഷത്തില്‍ നിന്നും 14 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. പരിക്കേറ്റ് ചികിത്സ തേടുന്നവർക്കും ധനസഹായം ലഭിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്.
- വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വർധിപ്പിച്ചു.
- ധനസഹായം 10 ലക്ഷത്തില്‍ നിന്നും 14 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
- മന്ത്രിസഭാ യോഗമാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് ഒരാഴ്ച്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടിവരുന്നവര്‍ക്കുള്ള ധനസഹായം പരമാവധി രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുളള ധനസഹായം വർധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.
പാമ്പ്, തേനിച്ച, കടന്നല്‍ എന്നിവയുടെ ആക്രമണം മൂലം മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 4 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് ഒരാഴ്ചയിൽ കൂടുതല്‍ ആശുപത്രി വാസം വേണ്ടിവരുന്നവര്‍ക്കുള്ള ധനസഹായം പരമാവധി രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദേശങ്ങളാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷവും വനം – വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയുമാണ് അനുവദിക്കുക. 40% – 60% വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും.
60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയുമാണ് അനുവദിക്കുക. മന്ത്രി എകെ ശശീന്ദ്രന്‍ ആണ് നിർണായക വിവരങ്ങൾ പങ്കുവച്ചത്. വന്യജീവി ആക്രമണങ്ങളില്‍ ഇരയാകുന്നവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്ന ആവശ്യം തുടരുന്നതിനിടെയാണ് സർക്കാർ തീരുമാനം.






