സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ആക്കുമോ? നിർണായക യോഗം,

0
22

നിലവിൽ ആഴ്ചയിൽ ആറ് ദിവസമാണ് സംസ്ഥാനത്ത് ഓഫീസുകളുടെ പ്രവൃത്തി ദിനം ഇതാണ്. അഞ്ചാക്കണമെന്ന് ആവശ്യപ്പെടുന്നത്

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആയി കുറക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ചയാണ് സർവീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നെങ്കിലും പിന്നീട് തീരുമാനം ഒന്നുമുണ്ടായില്ല.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് സർവീസ് സംഘടനകളുടെ യോഗം ചേരുക. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്. നേരത്തെ പ്രവൃത്തി ദിവസം അഞ്ചായി കുറക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ സമരം ചെയ്തിരുന്നു.

ബാങ്ക് ജീവനക്കാർക്ക് പുറമെ, സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്ക് എടുക്കുന്നത്. ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാവനത്തിലാണ് പുതിയ യോഗങ്ങൾ.

പ്രവൃത്തി ദിവസം അഞ്ചായി കുറക്കുമ്പോൾ പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയായേക്കും.

അതേസമയം സ്ത്രീകളുടെ പ്രസവാവധി മറ്റ് അവധികളുമായി കൂട്ടിയിണക്കി റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവവസം പറഞ്ഞിരുന്നു. പ്രസവാവധി ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്നും അത് മറ്റ് സാധാരണ അവധികളുമായി കൂട്ടിയിണക്കി ഉദ്യോഗാർഥിയുടെയോ ജീവനക്കാരിയുടെയോ അവസരങ്ങൾ നിഷേധിക്കാൻ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി നിർദേശം.

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഒരു ട്രെയിനി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. തൻ്റെ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സിനിടെ 184 ദിവസത്തെ പ്രസവാവധിയും തുടർന്ന് അർബുദ ചികിത്സയ്ക്കായി മെഡിക്കൽ അവധിയും എടുത്ത ഡോക്ടറുടെ കോഴ്സ് റദ്ദാക്കാനുള്ള അധികൃതരുടെ നീക്കത്തിനാണ് കോടതി തടയിട്ടത്.

ഒരു വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ കോഴ്സ് റദ്ദാക്കാമെന്ന ചട്ടം പ്രസവാവധിയുടെ കാര്യത്തിൽ കർക്കശമായി നടപ്പിലാക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രസവാവധി എന്നത് ഒരു ഔദാര്യമല്ലെന്നും മാതൃത്വത്തിൻ്റെ ഭാഗമായുള്ള സ്വാഭാവിക അവകാശമാണെന്നും ഓർമ്മിപ്പിച്ച് കൊണ്ടാണ് കോടതി നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here