കൊച്ചി : പ്രതിഷേധം ശക്തമായതോടെ പൊളിച്ചു നീക്കിയ മരടിലെ ആൽഫാ സെറിൻ ഫ്‌ളാറ്റിന്റെ കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തുവെന്ന് കാണിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച നഗരസഭക്കെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് നടപടി.
നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്തപ്പോൾ കായലിൽ വീണ ആൽഫാ സെറിന്റെ അവശിഷ്ടങ്ങളാണ് ഫ്‌ളാറ്റ് പൊളിച്ച് ഏഴ് മാസത്തിനു ശേഷം കരാറുകാരായ വിജയ് സ്റ്റീൽസ് ഇപ്പോൾ നീക്കം ചെയ്യുന്നത്.
കഴിഞ്ഞ ജനുവരി 11, 12 തിയതികളിലായാണ് തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിച്ചു നീക്കിയത്.കായലിലേക്ക് താൽക്കാലിക ബണ്ട് നിർമിച്ച് യന്ത്ര സഹായത്തോടെയാണ് അവശിഷ്ടങ്ങൾ കരയിലെത്തിക്കുന്നത്. എന്നാൽ കരയിൽ എത്തിക്കുന്ന ഫ്‌ലാറ്റ് അവശിഷ്ടം എന്തു ചെയ്യണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.