നായർ, ഈഴവ സമുദായങ്ങളുടെ കുത്തക ഏതെങ്കിലും പ്രത്യേക സംഘടനകൾക്കല്ലെന്ന് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമുദായ സംഘടനകൾ പറയുന്നതിനപ്പുറം ചിന്തിക്കാൻ ഇന്ന് ജനങ്ങൾക്ക് അറിയാമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കുള്ള മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. ഭൂരിപക്ഷ സമുദായങ്ങൾ ഒന്നിക്കുന്നത് കാണുമ്പോൾ മുന്നണികൾക്ക് അങ്കലാപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സജി ചെറിയാൻ്റെ മോഹം നടപ്പിലാകില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. 2 ഹിന്ദു വോട്ട് കിട്ടാനാണ് സജി ചെറിയാന്‍റെ പരിശ്രമം. എന്നാൽ ‘അത് നടപ്പില്ല മോനേ സജി ചെറിയാനേ’ എന്നും സുരേന്ദ്രൻ പരിഹസിച്ചു.
ചെങ്ങന്നൂരിൽ സജി ചെറിയാൻ വിജയിക്കുന്നത് പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. വോട്ട് ലക്ഷ്യം വെച്ച് സമുദായങ്ങളെ പ്രീണിപ്പിക്കാനാണ് മന്ത്രി സജി ചെറിയാൻ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയുമെന്നും സജി ചെറിയാന്റെ രാഷ്ട്രീയ നാടകങ്ങൾ ഇനി ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമുദായങ്ങളുടെ പേരിൽ വോട്ട് കച്ചവടം നടത്തുന്ന രീതിക്ക് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.








