മുംബൈ: രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനത്തോളം വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെ പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം എന്നും നിര്‍ദേശമുണ്ട്.
ഇത് പ്രകാരം ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ തുക കണ്ടെത്താന്‍ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് ടെലികോം വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കോള്‍ ഡാറ്റ നിരക്കുകള്‍ കഴിഞ്ഞ ഡിസംബറില്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.