ലോക രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ പിന്തുണ വേണം. ഇല്ലെങ്കില്‍ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തും.
കോപ്പൻഹേഗൻ: ഗ്രീന്‍ലന്‍ഡ് നിയന്ത്രണ വിഷയത്തില്‍ ലോക രാജ്യങ്ങളോട് ഭീഷണി മുഴക്കി യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഗ്രീൻലൻഡ് നിയന്ത്രിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ രാജ്യങ്ങൾക്ക് മേല്‍ അധിക താരിഫ് ചുമത്തുമെന്ന് ട്രംപിൻ്റെ ഭീഷണി. ഡെന്മാര്‍ക്കിൻ്റെ തലസ്ഥാന നഗരിയില്‍ നടക്കുന്ന സംഘർഷം കുറയ്ക്കാൻ ഉഭയകക്ഷി കോൺഗ്രസ് പ്രതിനിധി സംഘം ശ്രമിച്ചപ്പോള്‍ ലഭിച്ച സന്ദേശമാണിത്. വൈറ്റ് ഹൗസിൽ നടന്ന പരിപാടിയില്‍ വച്ചാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയത്.
“യുഎസ് ഗ്രീൻലൻഡിനെ നിയന്ത്രിക്കുന്നതിനൊപ്പം നിന്നില്ല എങ്കില്‍ രാജ്യങ്ങൾക്ക് ഞാൻ തീരുവ ചുമത്തിയേക്കാം. കാരണം യുഎസിൻ്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് ആവശ്യമാണ്. അതുകൊണ്ട് ഞാന്‍ ഇത് ചെയ്യും “ അദ്ദേഹം പറഞ്ഞു. മരുന്നുകൾക്ക് തീരുവ ചുമത്തി യൂറോപ്യൻ സഖ്യകക്ഷികളെ താൻ എങ്ങനെ ഭീഷണിപ്പെടുത്തിയെന്നും ട്രംപ് പരിപാടിയില്‍ വിവരിച്ചു.
നയതന്ത്ര ആയുധമായാണ് ഡൊണാള്‍ഡ് ട്രംപ് താരിഫ് ഉപയോഗിക്കുന്നത്. നേരത്തെയും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേലായിരുന്നു താരിഫ് ചുമത്തിയത്. അടുത്തിടെ ഇറാനുമായി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രീന്‍ലന്‍ഡിനെ നിയന്ത്രിക്കാനുള്ള നീക്കത്തെ പിന്തുണയ്‌ക്കാത്ത രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തുന്നത്.
ഡെന്മാർക്കിൻ്റെ ഭാഗമായ ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് മാസങ്ങളോളമായി ട്രംപ് നിർബന്ധം പിടിക്കുന്നു. ആർട്ടിക് ദ്വീപ് യുഎസിൻ്റെ കൈകളിലായിരിക്കുന്നതിനേക്കാൾ കുറഞ്ഞതൊന്നും യുഎസിന് വേണ്ടെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഗ്രീൻലാന്‍ഡ് വിഷയത്തില്‍ താരിഫ് വിഷയം മുന്‍നിര്‍ത്തി ലോകരാജ്യങ്ങള്‍ക്ക് മേല്‍ ഭീഷണി ഉയര്‍ത്തുമെന്ന് അദ്ദേഹം മുമ്പ് എവിടെയും പരമാര്‍ശിച്ചിരുന്നില്ല. ഈ ആഴ്‌ചയുടെ തടക്കത്തില്‍ ഡെന്മാർക്കിലെയും ഗ്രീൻലൻഡിലെയും വിദേശകാര്യ മന്ത്രിമാർ യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും കൂടിക്കാഴ്‌ച നടത്തി.
കൂടിക്കാഴ്‌ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടില്ല. പകരം ഒരു വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ഒരു കരാറിലേക്ക് നയിച്ചു. യുഎസ് ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഡെന്മാർക്കും ഗ്രീൻലൻഡും മാത്രമാണെന്ന് യൂറോപ്യൻ നേതാക്കൾ വാദിച്ചു. ഈ ആഴ്‌ചയുടെ തുടക്കത്തില്‍ സഖ്യകക്ഷികളുമായി സഹകരിച്ച് ഗ്രീൻലൻഡിലെ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണെന്ന് ഡെന്മാർക്ക് അറിയിച്ചു.







