ബജറ്റ് സമ്മേളനം ജനുവരി 28 മുതല്‍ ഏപ്രില്‍ രണ്ട് വരെ. ഇത് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ്.
ന്യൂഡൽഹി: 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. ആദ്യമായാണ് ഞായറാഴ്‌ച പാർലമെൻ്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ജനുവരി 29ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി അനന്ത നാഗേശ്വരൻ സമർപ്പിക്കും. ജനുവരി 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. ഏപ്രിൽ രണ്ടിന് അവസാനിക്കും.
ചരിത്രത്തിലാദ്യമായാണ് ബജറ്റ് അവതരണം ഞായറാഴ്‌ച നടക്കുന്നത്. ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകുകയായിരുന്നു. ആദ്യ ഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. പിന്നീട് ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷം മാർച്ച ഒമ്പതിന് സഭ വീണ്ടും ചേരുകയും ഏപ്രിൽ രണ്ടിന് സമ്മേളനം പൂർത്തിയാവുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
പുതിയ വർഷം ആരംഭിക്കുമ്പോൾ പാർലമെൻ്റിൽ ആദ്യം നടക്കുന്ന സമ്മേളനമാണ് ബജറ്റ് സമ്മേളനം. രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സാധാരണയായി രണ്ട് ഘട്ടങ്ങളായാണ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം കഴിഞ്ഞ് ഒരു ഇടവേളയ്‌ക്ക് ശേഷമാണ് അടുത്ത ഘട്ട സമ്മേളനം ആരംഭിക്കുന്നത്. അതിനിടയിൽ വിവിധ മന്ത്രാലയങ്ങളുടെ ധനസഹായത്തിനായുള്ള ആവശ്യങ്ങൾ സ്‌റ്റാൻഡിങ് കമ്മിറ്റികൾ പരിശോധിക്കും.
റെക്കോഡ് സൃഷ്‌ടിക്കാൻ ഒരുങ്ങി നിര്‍മലാ സീതാരാമൻ
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പിറക്കുന്നത് പുതുചരിത്രം. രാജ്യത്ത് ആദ്യമായി ഒമ്പത് ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച ആദ്യ ധനമന്ത്രിയായി നിര്‍മലാ സീതാരാമൻ മാറും.തുടർച്ചയായി ആറ് ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ മുൻ റെക്കോഡ് കഴിഞ്ഞ തവണ നിര്‍മലാ സീതാരാമൻ മറികടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എൻഡിഎ സർക്കാരിന്‍റെ തുടർച്ചയായ മൂന്നാം ടേമിലെ രണ്ടാമത്തെ സമ്പൂർണ സാമ്പത്തിക ബജറ്റായിരിക്കും ഈ കേന്ദ്ര ബജറ്റ്.
ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് ആയിരിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍, ചെലവ്, വരുമാനം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ബജറ്റില്‍ ഉണ്ടാകും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ധനമന്ത്രി നിര്‍മല സീതാരാമൻ ആണ് രാജ്യത്ത് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്. 2020 കേന്ദ്ര ബജറ്റ് അവതരപ്പിച്ചപ്പോള്‍ ആയിരുന്നു റെക്കോഡ് പിറന്നത്. അന്നത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 1:40 വരെ നീണ്ടുനിന്നു, അതായത് രണ്ട് മണിക്കൂറും 42 മിനിറ്റുമാണ് നിര്‍മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ എടുത്ത സമയം. ഈ പ്രാവശ്യത്തെ ബജറ്റ് ഈ റെക്കോഡ് തകര്‍ക്കുമോ എന്നതും കണ്ടറിയാം.
അതിനിടെ വിവിധസംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സമ്മേളന തീയതി പുനഃക്രമീകരണം നടത്തണമെന്നൊരു ആവശ്യം പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അടക്കം ഇത് ബാധിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം.






