ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം തടയാന്‍ തനിക്ക് സാധിച്ചൂവെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 8 യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ തനിക്ക് സാധിച്ചു. ഓരോ യുദ്ധം അവസാനിപ്പിക്കലിനും ഓരോ നൊബേല്‍ നല്‍കേണ്ടതാണെന്നും പ്രസിഡന്‍റ്.
വാഷിങ്‌ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ആണവ ശക്തികളായ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ആക്രമണത്തില്‍ എട്ട് വിമാനങ്ങള്‍ തകര്‍ത്തൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചൂവെന്ന് ഏകദേശം 70ാം തവണയാണ് ട്രംപ് ആവര്‍ത്തിക്കുന്നത്.
ഞാന്‍ ഇതുവരെ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. അതില്‍ എന്‍റെ ശ്രമത്തിലൂടെ ആക്രമണം അവസാനിപ്പിക്കാന്‍ ഒരുങ്ങിയിരുന്ന തായ്‌ലന്‍ഡും കംബോഡിയയും വീണ്ടും ആക്രമണം ആരംഭിച്ചു. ഒരാള്‍ക്ക് യുദ്ധം അവസാനിപ്പിക്കാനായാല്‍ അദ്ദേഹത്തിന് ഓരോന്നിനും വീതം നൊബേല്‍ സമ്മാനം നല്‍കണമെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കാരണം ഓരോ യുദ്ധങ്ങള്‍ തുടങ്ങി കഴിഞ്ഞാലത് ചിലപ്പോള്‍ 30 വര്‍ഷം വരെയെല്ലാം നീണ്ട് പോകാറുണ്ട്. ഇന്ത്യയും പാകിസ്ഥാനും വലിയ ആണവ ശേഷിയുള്ള രാജ്യങ്ങളാണ്. അതിലൊന്നിനെ തടയാനും ആക്രമണം നിര്‍ത്താനും എനിക്ക് സാധിച്ചു. ആക്രമണ സമയത്ത് എട്ട് വിമാനങ്ങളാണ് വെടിവച്ചിട്ടത്. സംഘര്‍ഷം തുടരുകയാണെങ്കില്‍ അതൊരു വലിയ യുദ്ധമായേനെയെന്നും ട്രംപ് പറഞ്ഞു.
30 വർഷമായി പോരാടിക്കൊണ്ടിരുന്ന കോംഗോയും റുവാണ്ടയും തമ്മിലുള്ള യുദ്ധവും തനിക്ക് നിർത്താന്‍ സാധിച്ചൂവെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിരവധി യുദ്ധങ്ങളുടെ തുടര്‍ച്ചയ്‌ക്ക് താന്‍ തടയിട്ടിട്ടുണ്ട്. ശരിക്കും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായതിലാണ് തനിക്ക് സന്തോഷം. നൊബേൽ സമ്മാനം കൊണ്ടല്ല, മറിച്ച് ദശലക്ഷക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ചതിനാലാണ് എനിക്ക് സന്തോഷം. അതാണ് എനിക്ക് നല്ല അനുഭവം നൽകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
2025 ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ആക്രമണമാണ് ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിന് വഴിവച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പ്രകോപിതരായ ഇന്ത്യയും പാകിസ്ഥാനും 2025 മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിന് തുടക്കമിട്ടു. നാല് ദിവസം തുടര്‍ന്ന സംഘര്‍ഷത്തില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുമുണ്ടായി. ഇതിനെല്ലാം പിന്നാലെ മെയ് 10ന് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തി.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അടുത്തിടെയാണ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കറെ ത്വയ്ബ, അതിന്റെ പോഷക സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നീ ഭീകര സംഘടനകളിലുള്ളവര്ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.








