പോസ്റ്റ്പാർട്ടം ഡിപ്രഷൻ: തിരിച്ചറിയാതെ പോയാൽ അമ്മയുടെയോ കുഞ്ഞിന്‍റെയോ ജീവൻ വരെ നഷ്‌ടപ്പെട്ടേക്കാം

0
36

ഹോര്‍മോണ്‍ വ്യതിയാനവും മാനസിക സമ്മർദ്ദങ്ങളും വൈകാരിക മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് പോസ്റ്റ് പാർട്ടം ഡിപ്രഷൻ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കും.

രു കുഞ്ഞിന്‍റെ കടന്ന് വരവ് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വഴിത്തിരിവാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ. ഗർഭകാലവും പ്രസവ ശേഷമുള്ള ജീവിതവുമെല്ലാം ഒരു സ്ത്രീയെ സംബന്ധിച്ച് അതിവൈകാരികവും ഏറെ സങ്കീർണമാണ്. സന്തോഷവും പ്രതീക്ഷയും ഒക്കെ നിറയുമ്പോഴും ശാരീരികവും മാനസികവുമായ പലതരം ബുദ്ധിമുട്ടുകളിലൂടെയാണ് അവർ കടന്നു പോകുന്നത്. ഗർഭകാലത്ത് തലച്ചോറിന് മാറ്റങ്ങൾ സംഭവിക്കുന്നതും ഹോർമോൺ അളവുകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. ഇവയെല്ലാം ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് കാരണമാകുന്നു. പലരിലും ഇത് വ്യത്യസ്‌തമാണെങ്കിലും വലിയൊരു ശതമാനം പേരും പ്രസവാന്തരം ഭീകരമായ മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവരാണ്. എന്നാൽ ഇത് തിരിച്ചറിയുകയും കൃത്യമായ ഇടപെടലിലൂടെ അവരെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുക എന്നത് പ്രധാനമാണ്. അല്ലാത്തപക്ഷം പോസ്റ്റ് പാർട്ടം ഡിപ്രഷൻ പോലുള്ള ഗുരുതരമായ പ്രശ്‌നത്തിലേക്ക് തള്ളിവിടാൻ കാരണമാകും. അതിനാൽ ഈ അവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ
പ്രസവാനന്തരം സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ഒരു അവസ്ഥയാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ അധവാ പ്രസവാനന്തര വിഷാദം. അകാരണമായി വിഷമം തോന്നുക, കുഞ്ഞിനോട് സ്നേഹമോ അടുപ്പമോ തോന്നാത്ത അവസ്ഥ, വിശപ്പില്ലായ്‌മ, ഉറക്കക്കുറവ്, പെട്ടന്ന് ദേഷ്യം വരിക, എല്ലാത്തിനോടും വിരസത, കഠിനമായ ക്ഷീണം, തളർച്ച, ആത്മഹത്യാ പ്രവണത തുടങ്ങിയവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. കുഞ്ഞിന്‍റെ സംരക്ഷണത്തെ കുറിച്ച് ആധിയും പരിഭ്രമവും കുഞ്ഞിനെ പരിപാലിക്കാനുള്ള കഴിവില്ലെന്ന് തോന്നൽ, സ്വയം ഉപദ്രവിക്കുകയോ കുഞ്ഞിനെ ഉപദ്രവിക്കുകയോ ചെയ്യുക എന്നിവയും മറ്റ് ലക്ഷണങ്ങളാണ്. പ്രസവ ശേഷം രണ്ടോ മൂന്ന് ദിവസങ്ങൾക്കോ ആഴ്‌ചകൾക്കോ ഉള്ളിലാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. പ്രസവാനന്തര വിഷാദം അമ്മമാരുടെ വ്യക്തിഗത വളർച്ചയ്ക്കും കുട്ടിയുടെ ഒപ്റ്റിമൽ വികാസത്തിനും അനുയോജ്യമല്ലാത്ത ഒരു അന്തരീക്ഷം സൃഷ്‌ടിക്കാൻ കാരണമാകുമെന്ന് എൻഐഎച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ലോകത്തുടനീളം 10 മുതൽ 20 ശതമാനവും ഇന്ത്യയിൽ 22 ശതമാനവും അമ്മമാർ കടുത്ത പ്രസവാനന്തര വിഷാദം അനുഭവിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

കാരണങ്ങൾ
ഹോര്‍മോണ്‍ വ്യതിയാനമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പ്രസവാന്തരം ഈസ്ട്രജന്‍, പ്രോജെസ്‌റ്റെറോണ്‍ തുടങ്ങിയ ഹോർമോണുകളുടെ അളവിൽ വേഗത്തിൽ വ്യതിയാനം സംഭവിക്കുന്നു. ഇത് വൈകാരിക മാറ്റങ്ങൾക്ക് കാരണമാകും. പങ്കാളിയിൽ നിന്നോ വീട്ടുകാരിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തതും പങ്കാളിയുമായുണ്ടാകുന്ന പ്രശ്‌നങ്ങളും വിഷാദത്തിലേക്ക് തള്ളിവിടുന്നു. അപ്രതീക്ഷിതമായ ഗർഭധാരണവും സ്ത്രീകളുടെ മാനസികാവസ്ഥയെ തകരാറിലാക്കിയേക്കാം.

വൈദ്യ സഹായം തേടേണ്ടത് എപ്പോൾ ?
പ്രസവശേഷം മാനസിക പ്രയാസം നേരിടുകയോ വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങൾ ഏതെങ്കിലും പ്രകടമായാൽ വൈദ്യം സഹായം തേടേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനെ പരിപാലിക്കാൻ കഴിയാത്ത അവസ്ഥ, ദൈനംദിനം കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക, സ്വയമോ കുഞ്ഞിനെയോ അപായപ്പെടുത്താനുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ രണ്ട് ആഴ്‌ചയോ അതിൽ കൂടുതലോ കാലം നീണ്ടുനിൽക്കുകയോ അവസ്ഥ വഷളാവുകയോ ചെയ്‌താൽ ഉടൻ തന്നെ ഡോക്‌ടറുടെ സഹായം ഉറപ്പാക്കണം.

സാധാരണ ആറ് മാസം വരെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ നീണ്ടുനിന്നേക്കാം. എന്നാൽ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ സങ്കീർണതകൾക്ക് കാരണമാകും. അതേസമയം നേരത്തെയോ ഗർഭിണി ആയിരിക്കുന്ന സമയത്തോ വിഷാദരോഗം നേരിട്ടവരിൽ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വരാനുള്ള സാധ്യത 25 ശതമാനം കൂടുതലാണ്. ഒരു തവണ പ്രസവാന്തര വിഷാദം നേരിട്ട അമ്മമാർക്ക് ഇത് വീണ്ടും വരാനുള്ള സാധ്യത 50 ശതമാനത്തിൽ കൂടുതലാണ്.

സ്വീകരിക്കേണ്ട മുൻകരുതലുകൾ
എന്താണ് പോസ്റ്റ് പാർട്ടം ഡിസ്പ്രഷൻ എന്നും സങ്കീർണതകൾ എന്തൊക്കെയെന്നും നേരത്തെ തന്നെ മനസിലാക്കേണ്ടത് പ്രധാനമാണ്. സ്വയം മനസിലാക്കുക എന്നതിനോടപ്പം പങ്കാളിയെയും വീട്ടുകാരെയും ഇതിനെ കുറിച്ച് ബോധവാന്മാരാക്കുക. ഇത് പ്രശ്‍നം നേരത്തെ തിരിച്ചറിയാനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും സഹായിക്കും. പങ്കാളിയിൽ നിന്നും വീട്ടുകാരിൽ നിന്നും വൈകാരിക പിന്തുണ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. ഒറ്റയ്ക്കല്ലെന്ന തോന്നൽ അമ്മമാർക്ക് വളരെയധികം മാനസിക പിന്തുണ നൽകും.

മതിയായ വിശ്രമം, ഉറക്കം എന്നിവയും അമ്മയുടെ മാനസികാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുഞ്ഞിന്‍റെ പരിചരണം അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് തിരിച്ചറിയുകയും വീട്ടുജോലികളിൽ നിന്ന് വിശ്രമം നൽകുകയും ചെയ്യാം. പോഷകസമൃദ്ധമായ ഭക്ഷണം, ദിവസേന 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം എന്നിവ ഉറപ്പാക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here