ഇനി പെൺക്രിക്കറ്റ് പൂരം, വനിതാ പ്രീമിയർ ലീ​ഗിന് ഇന്ന് തുടക്കം;

0
36

 അഞ്ച് ടീമുകളാണ് ഇത്തവണയും വനിതാ പ്രീമിയർ ലീ​ഗിൽ പങ്കെടുക്കുന്നത്. മുംബെെയും ആർസിബിയും തമ്മിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ജേതാക്കളായ മുംബെെ ഇന്ത്യൻസ് (Mumbai Indians) ഇത്തവണയും വലിയ കിരീട പ്രതീക്ഷയിലാണ്

കാത്തിരിപ്പിന് വിരാമം. ഇനി കുട്ടിക്രിക്കറ്റിൽ വനിതാ നിരയുടെ വെടിക്കെട്ട് പ്രകടനങ്ങളുടെ ആവേശ ദിനങ്ങൾ. വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാവുകയാണ്. വീറും വാശിയും നിറഞ്ഞ പെൺ നിരയുടെ പോരാട്ടങ്ങൾക്കൊപ്പമാവും ഇനി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ യാത്ര. ടൂർണമെന്റിന്റെ നാലാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബെെ ഇന്ത്യൻസ് മുൻ ജേതാക്കളും കരുത്തരുമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.

ആദ്യ മത്സരത്തിൽ ആരാവും ജയിക്കുകയെന്നത് കാത്തിരുന്ന് കാണാം. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമാണ് മുംബെെ ഇന്ത്യൻസ്. മൂന്ന് സീസണിൽ രണ്ട് തവണയും കപ്പ് അലമാരയിലെത്തിച്ച മുംബെെ ഇത്തവണ ഹാട്രിക് കിരീട മോഹത്തോടെയാണ് ഇറങ്ങുന്നത്. മുംബെെയിലെ ഡിവെെ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ടൂർണമെന്റിന് ആവേശ തുടക്കമേകാൻ യോയോ ഹണി സിങ്ങിന്റെ സംഗീത വിരുന്നാണ് ഒരുക്കിയിട്ടുള്ളത്.

ഇത്തവണയും അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത്. എല്ലാ ടീമും ഒന്നിനൊന്ന് ശക്തമാണെന്ന് പറയാം. മുംബെെ ഇന്ത്യൻസ് ഇത്തവണയും കിരീടം നിലനിർത്താൻ സാധ്യതകളേറെയാണ്. ശക്തമായ ഓൾറൗണ്ടർമാരുടെ നിരയാണ് ഇത്തവണ മുംബെെ ഇന്ത്യൻസിനൊപ്പമുള്ളത്. അമൻജോത് കൗർ, അമീലിയ കെർ, ഹെയ്ലി മാത്യൂസ്, നഡാലി സ്ക്കിവർ, മലയാളിയായ സജന സജീവ തുടങ്ങിയ എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരാാണ് ഹർമൻ പ്രീത് നയിക്കുന്ന മുംബെെക്ക് കരുത്താവുന്നത്.

ജെമീമ റോ‍ഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസും മോശമല്ല. ജമീമക്കൊപ്പം ലൗറ വോൽവാർഡറ്റ്, ഷഫാലി വർമ, ദീയ യാദവ് എന്നിവർ ബാറ്റിങ് കരുത്ത് പകരുമ്പോൾ ഓൾറൗണ്ടർമാരുടെ കിടിലൻ നിര ഡൽഹിക്കും അവകാശപ്പെടാനാവും. ചിനിലി ഹെൻ റി, മരിസാൻ കാപ്പ്, മലയാളി താരം മിന്നു മണി, എൻ ചരണി, സ്നേഹ് റാണ എന്നിവരെല്ലാം ഡൽഹിക്ക് കരുത്ത് പകരുന്നു.

ഗുജറാത്ത് ജയ്ന്റ്സ് വിദേശ താരം ആഷ്ലി ഗാർഡ് നറുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് ഇറങ്ങുന്നത്. അനുഷ്ക ശർമ, ഡാനി വ്യാട്ട്, ബെത്ത് മൂണി, യാസ്തിക ബാട്ടിയ, രേണുക സിങ് എന്നിവരെല്ലാമാണ് ഗുജറാത്തിന്റെ പ്രധാന താരങ്ങൾ. ഇത്തവണ എല്ലാവരേയും ഞെട്ടിച്ച് ശക്തമായൊരു തിരിച്ചുവരവാണ് ഗുജറാത്ത് നിര പ്രതീക്ഷിക്കുന്നത്. അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനൊപ്പം ഇത്തവണയും തകർപ്പൻ നിരയുണ്ട്. ജോർജിയോ വോൾ, അരുദ്ധതി റെഡ്ഡി, ദയാലൻ ഹേമലത, ഗ്രേസ് ഹാരിസ്, നദിനി ഡി ക്ലർക്ക്, പൂജ വസ്ത്രാക്കർ, രാധാ യാദവ്, റിച്ച ഘോഷ്, ലിൻസി സ്മിത്ത്, ലൗറൻ ബെൽ എന്നിവരെല്ലാമാണ് ടീമിന്റെ പ്രധാന കരുത്ത്. മന്ദാനയുടെ പ്രകടനം ആർസിബിക്ക് നിർണ്ണായകമാവുമെന്നുറപ്പ്.

 

മെഗ് ലാനിങ്ങിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് യുപി വാരിയേഴ്സ് ഇറങ്ങുന്നത്. കിരൺ നവ് ഗിരെ, സിമ്രാൻ ഷെയ്ഖ്, ദീപ്തി ശർമ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, പ്രതിക റാവൽ, ശിഖ പാണ്ഡെ എന്നിവരെല്ലാമാണ് യുപി ടീമിന് കരുത്താവുന്നത്. അഞ്ച് ടീമും താരസമ്പന്നമായതിനാൽ കിരീടം ആര് നേടുമെന്നത് പ്രവചിക്കുക അസാധ്യം. ഇത്തവണയും മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

22 മത്സരങ്ങൾ ഉൾപ്പെടുന്ന ടൂർണമെന്റിന്റെ ഫെെനലിൽ ഫെബ്രുവരി 5നാണ് അവസാനിക്കുന്നത്. മത്സരം ഇന്ത്യൻ സമയം 3.30, 7.30 എന്നിങ്ങനെയാണ് മത്സരത്തിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സിൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ജിയോ സിനിമയിലും മത്സരങ്ങൾ തത്സമയം കാണാനാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here