ചൈനീസ് കമ്പനികൾ ഇന്ത്യയിലേക്ക് മടങ്ങിവരും? കരാറുകളിൽ ഏർപ്പെടാനുള്ള വിലക്ക് നീക്കാൻ ഇന്ത്യ

0
27

ചൈനീസ് കമ്പനികൾക്ക് സർക്കാർ കരാറുകളിൽ ഏർപ്പെടാനുള്ള വിലക്ക് നീക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 2020 മുതൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഇന്ത്യ – ചൈന രാജ്യങ്ങൾക്കിടയിൽ നയതന്ത്രപരവും അതിർത്തിയിലുമുള്ള സംഘർഷങ്ങൾ കുറഞ്ഞുവരുന്നതിൻ്റെ സൂചനയാണ് ഈ നീക്കം. നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ആലോചന.

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നതിനിടെ ചൈനീസ് കമ്പനികൾക്ക് സർക്കാർ കരാറുകളിൽ ഏർപ്പെടാനുള്ള വിലക്ക് നീക്കാൻ ഇന്ത്യ ഒരുങ്ങുന്നു. സർക്കാർ കരാറുകളിൽ പങ്കെടുക്കുന്ന ചൈനീസ് കമ്പനികൾക്ക് അഞ്ച് വർഷമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്

ഇരു രാജ്യങ്ങൾക്കിടയിൽ നയതന്ത്രപരവും അതിർത്തിയിലുമുള്ള സംഘർഷങ്ങൾ കുറഞ്ഞുവരുന്നതിൻ്റെ സൂചനയാണ് നിലവിലെ നീക്കങ്ങൾ. ധനകാര്യ മന്ത്രാലയം ചൈനീസ് കമ്പനികൾക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതും രാഷ്ട്രീയ – സുരക്ഷാ അനുമതികൾ നേടേണ്ടതുമായ നിബന്ധനകൾ ഒഴിവാക്കാൻ ഒരു നിർദേശം തയ്യാറാക്കുകയാണ്. ഈ മാറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗീകാരത്തിന് ശേഷം നടപ്പിലാകും.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ നടന്ന സംഘർഷത്തെ തുടർന്നാണ് 2020ൽ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് ഏകദേശം 700 ബില്യൺ മുതൽ 750 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന സർക്കാർ പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികളെ മാറ്റിനിർത്തി. നിയന്ത്രണങ്ങൾ ചൈനീസ് കമ്പനികളെ ഗുരുതരമായി ബാധിച്ചു. നയം പ്രാബല്യത്തിൽ വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ, ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള CRRC കമ്പനിക്ക് 216 മില്യൺ ഡോളറിൻ്റെ ട്രെയിൻ നിർമാണ കരാറിൽ മത്സരിക്കാൻ അനുമതി നിഷേധിച്ചു. 2024ലെ ഒരു റിപ്പോർട്ട് അനുസരിച്ച് 2021ൽ ചൈനീസ് കമ്പനികൾക്ക് ലഭിച്ച പുതിയ പ്രോജക്ടുകളുടെ മൂല്യം 27 ശതമാനം കുറഞ്ഞ് 1.67 ബില്യൺ ഡോളറായി.

പദ്ധതികൾ വൈകുന്നതും വിതരണ ശൃംഖലയിലുള്ള തടസ്സങ്ങളും കാരണം വിവിധ മന്ത്രാലയങ്ങൾ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. പല മന്ത്രാലയങ്ങളും അവരുടെ മേഖലകളിലെ പദ്ധതികളെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ ഇളവുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഊർജ്ജ മേഖലയാണ് ഇതിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. ചൈനീസ് ഉപകരണങ്ങളുടെ ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങൾ അടുത്ത ദശകത്തിൽ ഇന്ത്യയുടെ താപവൈദ്യുത ഉത്പാദന ശേഷി ഏകദേശം 307 ഗിഗാവാട്ട് ആയി വർധിപ്പിക്കാനുള്ള പദ്ധതികളെ വൈകിപ്പിച്ചു.

ഈ മാറ്റം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി ഏഴ് വർഷത്തിനിടയിൽ ആദ്യമായി ചൈന സന്ദർശിക്കുകയും വാണിജ്യ സഹകരണം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തിരുന്നു. അതിനുശേഷം, ഇന്ത്യയും ചൈനയും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ചൈനീസ് പ്രൊഫഷണലുകൾക്ക് ബിസിനസ് വിസ അംഗീകാരം വേഗത്തിലാക്കാൻ ഇന്ത്യ നടപടികൾ ലഘൂകരിക്കുകയും ചെയ്തു. എന്നാൽ ചൈനീസ് കമ്പനികളിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള (FDI) നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്.

ഈ സന്ദർശനത്തിന് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. കൂടാതെ അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here